കോഴിക്കോട്: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ദിഖിന്റെ മരണത്തിനിടയാക്കിയത് നെഞ്ചിലേറ്റ ചവിട്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു ലഭിക്കുന്ന പ്രാഥമിക നിഗമനം. വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. സിദ്ദിഖിന്റെ തലയിൽ അടിയേറ്റ പാടുണ്ടെന്നും മരണശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയത്.
സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് കൊക്കയിൽ തള്ളിയ കേസിൽ ഹോട്ടൽ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്നുപേരാണ് പിടിയിലായത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയിൽ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിലെ കൊക്കയിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടായിരുന്നു.
സിദ്ദിഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടൽ മുറിയിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം, സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവൻ ശമ്പളവും നൽകിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |