വരന്തരപ്പിള്ളി: തോട്ടം തൊഴിലാളികൾ, ആദിവാസികൾ ഉൾപ്പടെയുള്ള ആയിരങ്ങൾക്ക് ആശ്രയമാകേണ്ട വരന്തരപ്പിള്ളി പഞ്ചായത്തിലെ കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഇപ്പോഴും കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. 14 കിടക്കകളിൽ രോഗികളെ ചികിത്സിക്കാനുളള സൗകര്യത്തിലാണ് കാൽ നൂറ്റാണ്ട് മുമ്പ് കെട്ടിടം നിർമ്മിച്ചത്. അധികാരികൾ തിരഞ്ഞുനോക്കാതെയായപ്പോൾ കേന്ദ്രത്തിൽ ഒ.പി മാത്രമായി. രാവിലെയും ഉച്ചയ്ക്കുമായി മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും അടിയന്തര കിടത്തി ചികിത്സ ആവശ്യമായാൽ 25 കിലോമീറ്റർ സഞ്ചരിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തേണ്ട സ്ഥിതിയാണ്. കേന്ദ്രത്തിൽ മതിയായ സൗകര്യമില്ലാത്തതിനാൽ ഇവിടുള്ളവർ സമീപത്തെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പഞ്ചായത്തിലെ സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പാഴായ സർക്കാരിന്റെ ഉറപ്പ്
വി.വി. രാഘവൻ എം.പിയായിരിക്കെയാണ് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് കെട്ടിടം നിർമ്മിച്ചത്. അന്ന് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇവിടെ കെട്ടിടം ലഭ്യമായാൽ കിടത്തി ചികിത്സ ആരംഭിക്കാമെന്ന സർക്കാരിന്റെ ഉറപ്പിലാണ് എം.പി ഫണ്ട് അനുവദിച്ചത്. പിന്നീട് കെട്ടിട ഉദ്ഘാടനവും നടത്തി. ഉദ്ഘാടന വേളയിൽ ഘോരം ഘോരം പ്രസംഗിച്ച വാഗ്ദാനങ്ങളെല്ലാം പാഴായി. നാളുകൾ ഏറെ കഴിഞ്ഞു, മാറി മാറി വന്ന സർക്കാരിനും ഉദ്യോഗസ്ഥർക്കും ഇപ്പോൾ കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തെ അറിയില്ലെന്ന മട്ടാണ്.
ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കെട്ടിടമുണ്ടായിട്ടും കിടത്തി ചികിത്സ ആരംഭിക്കാത്തത് ദുരൂഹമാണ്. കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
- സുരേഷ് ചെമ്മനാടൻ, മനുഷ്യാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |