കോഴിക്കോട്: ഒളവണ്ണയിൽ സ്വന്തം ഹോട്ടലിനോട് ചേർന്ന് മുറിയുണ്ടായിട്ടും കൊല്ലപ്പെട്ട സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപത്തെ കാസ ഹോട്ടലിൽ മുറിയെടുത്തതിൽ ദുരൂഹത. സിദ്ദിഖിന്റെ പേരിലാണ് ഹോട്ടലിൽ രണ്ടു മുറിയും എടുത്തിരുന്നത്. രണ്ടു മുറിയുടെയും വാടക നൽകിയതും സിദ്ദിഖ് ആണെന്നാണ് ഹോട്ടൽ ജീവനക്കാർ നൽകുന്ന മൊഴി. . ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമാണ് താമസിച്ചത്. ജി 4ൽ സിദ്ദിഖും. ഈ മുറിയിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലിലെ സി.സി ടിവി പ്രവർത്തന രഹിതമായതിനാൽ ദൃശ്യങ്ങൾ ശേഖരിക്കാനായില്ല. ഇന്ന് രാവിലെ സമീപത്തെ വസ്ത്ര വിൽപ്പനശാലയിലെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് മൃതദേഹമടങ്ങിയ ബാഗ് കാറിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
ജീവനക്കാർ മുറിയിൽ രക്തക്കറ കണ്ടിരുന്നു. എന്നാൽ ആർത്തവ രക്തമാണെന്നാണ് പ്രതികളായ ഷിബിലിയും ഫർഹാനയും ജീവനക്കാരോട് പറഞ്ഞത്. രണ്ടുമുറികളിൽ ഒന്ന് സംഭവശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാൽ ഒരു മുറി കസ്റ്റമർ ഉപയോഗിച്ചെന്നും ജീവനക്കാർ മൊഴി നൽകി.
ഒളവണ്ണ ടൗണിലെ ചിക്ക് ബേക്ക് ഉടമയാണ് സിദ്ദിഖ്. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സ്ഥാപനം. ഇതടക്കമുള്ള കടകൾ പ്രവർത്തിക്കുന്ന ബിൽഡിംഗും സിദ്ദിഖിന്റേതാണ്. അവിടെ സിദ്ദിഖിന് സ്വന്തമായി മുറിയുണ്ട്. ആഴ്ചയിൽ നാലുദിവസം സിദ്ദിഖ് വീട്ടിൽ പോകും. ബാക്കി ദിവസങ്ങളിൽ ഹോട്ടലിന് മുകളിലെ മുറിയിലാണ് താമസം.
സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു. പ്രതി ഷിബിലിയുമായി സിദ്ദിഖിന് മുൻപരിചയമില്ലായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഏതോ ബന്ധുമുഖേനയാണ് ഷിബിൽ ഹോട്ടൽ ജോലിക്കെത്തിയത്. സപ്ലെയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഷിബിൽ ജോലിക്കുണ്ടായിരുന്നത്.
പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവൻ ശമ്പളവും നൽകിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |