കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യം നീക്കം ചെയ്യാൻ സോൺട ഇൻഫ്രാടെകിന് കരാർ നീട്ടി നൽകാനുള്ള കോർപ്പറേഷൻ നീക്കം പാളി. കോർപ്പറേഷൻ ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കരാർ നീട്ടി നൽകാനുള്ള സപ്ലിമെന്ററി അജണ്ടയിൽ പ്രതിപക്ഷ കൗൺസിലർമാർ വിയോജിപ്പ് അറിയിച്ചതോടെ മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ അജണ്ട മാറ്റി വെയ്ക്കുകയായിരുന്നു.
സോൺടയ്ക്ക് കരാർ നീട്ടി നൽകുന്നതിനെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി ശോഭിത നൽകിയ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നഷേധിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. സപ്ലിമെന്ററി അജണ്ടയായി വിഷയം വരുമെന്നും വിഷയം അടിയന്തര പ്രമേയമാക്കാനുള്ള പ്രാധാന്യമില്ലെന്നും പറഞ്ഞായിരുന്നു മേയർ അനുമതി നിഷേധിച്ചത്. ഇതോടെ യു.ഡി .എഫ് കൗൺസിലർമാർ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധിച്ചു. സോൺടയെ സഹായിക്കാനുള്ള കോർപ്പറേഷൻ നീക്കമാണിതെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. പ്രദേശത്ത് പൂർണമായി പ്രവൃത്തി നടക്കുന്നതായാണ് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ . ബയോമൈനിംഗ് പൂർത്തിയായതായും ക്യാപ്പിംഗ് രണ്ടാഘട്ടത്തിലെ സ്ലോപ്പ് ഫോർമേഷൻ പൂർത്തിയായെന്നുമാണ് ടെക്നിക്കൽ കമ്മിറ്റി റിപ്പോർട്ടിലുള്ളത് . മഴയ്ക്ക് മുമ്പ് ചെയ്ത് തീർക്കേണ്ട ക്യാപ്പിംഗ് അനുബന്ധ പ്രവൃത്തികൾക്കായി ജൂൺ പത്തു വരെ സമയം അനുവദിക്കണമെന്നാണ് സോൺട കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. 25ന് മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ടെക്നിക്കൽ കമ്മിറ്റി യോഗത്തിലാണ് കരാർ നീട്ടി നൽകാൻ ശുപാർശ നൽകിയത് . നിലവിൽ മഴയ്ക്ക് മുമ്പ് ക്യാപ്പിംഗ് പൂർത്തിയാക്കുമെന്ന് സോൺട കോർപ്പറേഷന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് ശേഷമാകും മണ്ണിട്ട് അതിന് മുകളിൽ പുല്ല് പിടിപ്പിക്കുന്ന പ്രവൃത്തി ആരംഭിക്കുക. സപ്ലിമെന്ററി അജണ്ടയിൽ കൗൺസിലർമാരുടെ വിയോജിപ്പിനെ തുടർന്ന് മാറ്റിവെച്ചെങ്കിലും സ്‌പെഷ്യൽ കൗൺസിൽ വിളിച്ച് സോൺടയ്ക്ക് കരാർ നീട്ടി നൽകാനുള്ള നീക്കത്തിലാണ് ഭരണസമിതി. 2019 ഡിസംബർ 10 നാണ് സോൺട ഇൻഫ്രാടെക്കും കോഴിക്കോട് കോർപറേഷനും തമ്മിൽ കരാർ ഒപ്പുവെയ്ക്കുന്നത്. നിലവിൽ 6 തവണയാണ് കമ്പനിക്ക് കരാറിന്റെ കാലാവധി നീട്ടിനൽകിയത്.
കോർപ്പറേഷനിൽ വ്യാജരേഖയുണ്ടാക്കി ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ച സംഭവം കോർപ്പറേഷൻ പാസ് വേർഡ് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർ കെ.സി മൊയ്തീൻ കോയ ശ്രദ്ധ ക്ഷണിച്ചു. കോർപ്പറേഷന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ഇത്തരം കാര്യങ്ങൾ കോർപ്പറേഷനിൽ സംഭവിക്കുന്നത്. പുറത്തുള്ളവരെ സഹായിക്കുന്ന ആളുകൾ കോർപ്പറേഷനിൽ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും മൊയ്തീൻ കോയ പറഞ്ഞു.എന്നാൽ ഈ രണ്ട് വിഷയങ്ങളും ഒന്നായി കാണരുതെന്ന് മേയർ ബീന ഫിലിപ്പ് മറുപടിയിൽ വ്യക്തമാക്കി.
ദേശീയപാത 66-ൽ വേങ്ങേരി ജംഗ്ഷനിൽ ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിലേക്കുള്ള റോഡ് അടച്ചതോടെ അപകടങ്ങൾ വർദ്ധിക്കുന്നുണ്ടെന്നും പ്രവൃത്തി എത്രയും പെട്ടെന്ന് തീർക്കാൻ നടപടി ഉണ്ടാകണമെന്നും യു.ഡി.എഫ് കൗൺസിലർ കെ.പി രാജേഷ് കുമാർ ശ്രദ്ധ ക്ഷണിച്ചു. റോഡ് അടച്ചതു മൂലം നഗരത്തിൽ പ്രയാസം നേരിടുന്നുണ്ടെന്നും കച്ചവടക്കാർക്ക് കച്ചവടം കുറയാൻ കാരണമായിട്ടുണ്ടെന്ന് ഭരണപക്ഷ കൗൺസിലർ ഒ.സദാശിവൻ മറുപടിയായി പറഞ്ഞു.ഐ ലീഗ് ഫുട്‌ബോൾ മത്സരങ്ങളിലെ ഹോം മാച്ചുകൾ നടത്തുന്നതിന് നഗരസഭ
ഗോകുലം ഫുട്‌ബോൾ ക്ലബ്ബിന് അനുവദിച്ച ഇ.എം.എസ് സ്റ്റേഡിയം കോർപ്പറേഷൻ തിരിച്ചെടുത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന അജണ്ടയിൽ തീരുമാനം. കോർപ്പറേഷൻ ഗോകുലത്തിൽ നിന്ന് സ്റ്രേഡിയം തിരിച്ചെടുക്കുമെന്നും നവീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും മേയർ വ്യക്തമാക്കി. നിലവിൽ ആഗസ്റ്റ് 8 വരെയാണ് ഗോകുലം ക്ലബ്ബുമായുള്ള കോർപ്പറേഷന്റ കരാർ. കൊമ്മേരി, പൊക്കുന്ന്, മാങ്കാവ്, ആഴ്ചവട്ടം വാർഡുകളിലൂടെ ഒഴുകുന്ന മഞ്ചക്കൽ തോട് ശുചീകരണം എത്രയും പെട്ടെന്ന് നടക്കണമെന്ന് ഒ.മോയിൻകുട്ടി ശ്രദ്ധ ക്ഷണിച്ചു. നവീകരണത്തിനായി 2.15 കോടി അനുവദിച്ചെങ്കിലും എന്ത് പ്രവൃത്തിയാണ് നടന്നതെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |