കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കോടതിക്കു പുറത്തുള്ള ഒത്തു തീർപ്പിനെത്തുടർന്ന് റദ്ദാക്കാനാവുമോയെന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമപ്രാധാന്യമെന്ന് ഹൈക്കോടതി. ഒത്തുതീർപ്പായതിനാൽ കേസുകൾ റദ്ദാക്കണമെന്ന 46 ഹർജികൾ ഒരുമിച്ചു പരിഗണിച്ചാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം.
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസുകൾ, കുട്ടികളെ ഉറ്റബന്ധുക്കൾ പീഡിപ്പിച്ച കേസുകൾ, പ്രണയികളായ കൗമാരക്കാരുടെ ശാരീരിക ബന്ധം തുടങ്ങിയ കേസുകൾ റദ്ദാക്കണമെന്ന ഹർജികളാണ് പരിഗണിച്ചത്. ഇത്തരം കേസുകളിൽ തീരുമാനമെടുക്കാൻ പൊതുമാനദണ്ഡം സാദ്ധ്യമല്ലെന്ന് പറഞ്ഞ കോടതി ഓരോ കേസും വസ്തുത പരിഗണിച്ച് തീരുമാനിക്കണമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ക്ഷേമം, കുറ്റത്തിന്റെ സ്വഭാവം, വ്യാപ്തി, അനന്തരഫലങ്ങൾ, ഒത്തുതീർപ്പിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കണം. എന്നാൽ ഗുരുതരവും ഹീനവുമായ ലൈംഗിക കുറ്റങ്ങൾ ഇത്തരം പരിഗണന അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |