മുഹമ്മ: ജനക്ഷേമ പരിപാടികളിലൂടെ മുന്നേറുന്ന കായിപ്പുറം സൗഹൃദവേദി ക്ലബ് സിൽവർ ജൂബിലി നിറവിൽ . 1998-ൽ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത ക്ലബ് ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
കൊവിഡ് കാലത്ത് ഓരോ വീട്ടിലും 1000 രൂപയും ഭക്ഷ്യക്കിറ്റുംക്ളബിന്റെ നേതൃത്വത്തിൽ എത്തിച്ചിരുന്നു. കുട്ടനാട്ടിൽ ഉൾപ്പെടെ അരി വിതരണം നടത്തി. അംഗങ്ങളിൽ നിന്നുള്ള സംഭാവനയെ മാത്രം ആശ്രയിച്ചാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ. സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഇരുനില മന്ദിരം നിർമ്മിച്ചതും ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കായി ജിംനേഷ്യം സ്ഥാപിച്ചതും ആരിൽ നിന്നും സഹായം കൈപ്പറ്റാതെയാണ്. എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയ മുഹമ്മ പഞ്ചായത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഇത്തവണ വാർഷികാഘോഷത്തിൽ ക്യാഷ് അവാർഡും ട്രോഫിയും നൽകും. 750 വിദ്യാർഥികൾക്ക് 1200 രൂപാ വിലയുള്ള പഠനോപകരണ കിറ്റും 25 വിദ്യാർഥികൾക്ക് 7000 രുപ വിലയുള്ള സൈക്കിളുകളും വിതരണം ചെയ്യും.
75 വയസ് തികഞ്ഞ എല്ലാ അമ്മമാരേയും മെമന്റോയും വസ്ത്രവും നൽകി ആദരിക്കും. ചികിത്സാധന സഹായവും വാട്ടർ ബെഡ് ,എയർ ബെഡ് , വാക്കിംഗ് സ്റ്റിക്ക് ,വീൽചെയർ എന്നിവയും വിതരണം ചെയ്യും. അംഗങ്ങളാണ് കരുത്തെന്ന് 25 വർഷമായി ക്ലബിനെ നയിക്കുന്ന പ്രസിഡന്റ് ടി. കുഞ്ഞുമോൻ പറഞ്ഞു.
പിൻബലം സ്വാശ്രയ സംഘങ്ങൾ
ക്ലബിന്റെ ജനോപകാരപ്രവർത്തനങ്ങൾക്ക് ഓരോ വർഷവും ലക്ഷങ്ങൾ ചിലവു വരുന്നുണ്ട്. അംഗങ്ങൾ ചേർന്ന് രൂപീകരിച്ച അഞ്ചു സ്വാശ്രയ സംഘങ്ങളാണ് ക്ലബിന് സാമ്പത്തിക പിൻബലം നൽകുന്നത്. 125 ഓളം അംഗങ്ങൾ ഈ സ്വാശ്രയ സംഘങ്ങളിലായുണ്ട്. ഇതിൽ ചിലത് അരക്കോടിയോളം ഡെപ്പോസിറ്റുള്ളവയാണ്. ബാങ്ക് ലോൺ എടുക്കാതെയാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. രണ്ടു ലക്ഷം രൂപവരെ അംഗങ്ങൾക്ക് ലോണെടുക്കാം. കുട്ടികൾക്കായുള്ള സ്വാശ്രയ സംഘങ്ങളുമുണ്ട്. ആഴ്ചതോറും കുട്ടികൾ നിക്ഷേപിക്കുന്ന തുക കൊണ്ട് പഠനാവശ്യങ്ങൾ നടത്തുന്നതിനൊപ്പം ടൂറുകളും സംഘടിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |