ആലപ്പുഴ: വേനൽച്ചൂടിൽ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞത് ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കി. ജില്ലയിലെ 235 ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നാണ് പുന്നപ്ര മിൽമ ഡയറിയിലേക്ക് പാൽ സംഭരിക്കുന്നത്. ഇതിൽ ഓരോ സംഘത്തിലും പാൽ ഉത്പാദനത്തിൽ മൂന്നിലൊന്ന് കുറവുണ്ടായിട്ടുണ്ട്.
ഉയർന്ന അന്തരീക്ഷതാപനില കന്നുകാലികളുടെ ആരോഗ്യത്തെ ബാധിക്കുന്നതോടെ തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉത്പാദനം കുറയുകയും ചെയ്യും. പുന്നപ്ര ഡയറിയിൽ നിന്ന് മാത്രം ജില്ലയിൽ ഒരു ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം വിതരണം നടത്തുന്നത്. ജില്ലയിൽ നിന്ന് ലഭ്യമാകുന്ന പാലിൽ കുറവുണ്ടാകുമ്പോൾ മലബാറിൽ നിന്നെത്തിച്ചാണ് പരിഹരിച്ചിരുന്നതെങ്കിലും ഇപ്പോൾ അവിടെയും ഉത്പാദനത്തിൽ കുറവുണ്ടായി.
ഉത്പാദനം കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് പാൽ അയയ്ക്കുന്നത് കർണാടക സർക്കാർ തത്കാലത്തേക്ക് നിറുത്തിയതും തിരിച്ചടിയായി. തിരുവനന്തപുരം മേഖലയിൽ മാത്രം കഴിഞ്ഞ മഴക്കാലത്തേക്കാൾ രണ്ട് ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് ഉത്പാദനത്തിലുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നുള്ള പാൽ വരവിൽ കുറവുണ്ടാകാത്തതിനാലാണ് കവർ പാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്താതെ മുന്നോട്ടുപോകാൻ മിൽമയ്ക്ക് തുണയാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ വൻനഷ്ടത്തിലാണ് മിൽമ വിതരണം ചെയ്യുന്നത്.
കളമൊഴിഞ്ഞ് ക്ഷീരകർഷകർ
പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർദ്ധനവും കാരണം ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിൻവാങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. മിൽമ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് നൽകിയിരുന്ന സബ്സിഡി ഘട്ടംഘട്ടമായി കുറച്ചു. മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരു ലിറ്റർ പാലിന് രണ്ട് രൂപ സബ്‌സിഡി നൽകിയിരുന്നത് നിർത്തലാക്കിയതും തിരിച്ചടിയായി.
ജില്ലയിൽ ക്ഷീരസഹ.സംഘങ്ങൾ
ആകെ................................. 235
പ്രവർത്തനസജ്ജം........... 220
പ്രതിദിനം സംഭരിക്കുന്ന പാൽ (ലിറ്ററിൽ)
ജനുവരിക്ക് മുമ്പ് : 75,000
ഇപ്പോൾ : 60,000
'കാലാവസ്ഥ വ്യതിയാനം മൂലം ആഭ്യന്തര ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാൻ മഹാരാഷ്ട്ര മിൽക്ക് ഫെഡറേഷനിൽ നിന്നാണ് ആവശ്യമായ പാൽ എത്തിക്കുന്നത്.
-മാനേജിംഗ് ഡയറക്ടർ, മിൽമ
' മുൻകാലങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരു ലിറ്റർ പാലിന് രണ്ട് രൂപ പ്രകാരം നൽകിയിരുന്ന സബ്‌സിഡിയും കാലിത്തീറ്റയുടെ സബ്‌സിഡിയും മിൽമ പുനഃസ്ഥാപിക്കണം
- ജ്യോതികുമാർ, ക്ഷീരകർഷകൻ, തോട്ടപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |