മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതി ഫർഹാനയുടെ മാതാവ് ഫാത്തിമ. മകൾ കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നും മകളെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഫാത്തിമ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് മകൾ മോഷണം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
ഫർഹാന പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിനാണ് ഫർഹാനയെ സ്കൂളിൽ നിന്ന് പുറത്താക്കിയത്. അതേസമയം കേസിലെ പ്രതികളായ ഫർഹാനയേയും ഷിബിലിയേയും തിരൂർ ഡി വൈ എസ് പി ഓഫീസിൽ എത്തിച്ചു.
കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വച്ചാണ് ഒളവണ്ണ കുന്നത്തുപാലത്തെ ചിക് ബേക്ക് ഹോട്ടൽ ഉടമ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയിൽ തള്ളുകയായിരുന്നു.
അരയ്ക്ക് മുകളിലുള്ള ഭാഗം ഒരുട്രോളിയിലും ശേഷിക്കുന്നവ മറ്റൊരു ട്രോളിയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് ഒമ്പതാം വളവിലെ കൊക്കയിൽ തള്ളിയത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ ആഷിഖുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
ഹണിട്രാപ്പ് സാദ്ധ്യതയും പരിശോധിച്ച് പൊലീസ്
സിദ്ദീഖും ഫർഹാനയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടെന്ന സൂചനകളുണ്ട്. ഇതിലുള്ള പക കാരണമാകാം ഷിബിലി കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇതിനായി ഷിബിലി ഫർഹാനയേയും ഉപയോഗിച്ചുവെന്നും പൊലീസിന് സംശയമുണ്ട്. ഇവർ തമ്മിലുള്ള ബന്ധം ഷിബിലിക്ക് നേരത്തെ അറിയില്ലായിരുന്നു. ഫോൺ സംഭാഷണത്തിനിടെ സിദ്ദീഖുമായുള്ള ബന്ധം ഫർഹാന അറിയാതെ പറഞ്ഞുപോയി. ഇതോടെ സിദ്ദീഖിനോട് ഷിബിലിക്ക് പക തോന്നിയത്. ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലിൽ ജോലി തരപ്പെടുത്തി കൊടുത്തതും ഫർഹാനയാണെന്ന് സൂചനയുണ്ട്. ഫർഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |