ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സർക്കാർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരളാ വനം വകുപ്പുമായി തമിഴ്‌നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഈ അവസ്ഥയിൽ ഹെെക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണെന്നും ഉൾവനത്തിലേയ്ക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.
ഉൾകാട്ടിലേയ്ക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആനപ്രേമികൾ ഹെെക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്.
അതേസമയം, അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമാണന്നാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. തമിഴ്‌നാട് കമ്പം ടൗണിൽ അരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |