ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ കലവൂർ കെ.എസ്.ഡി.പിയിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം 29ന് മന്ത്രി പി.രാജീവ് നിർവഹിക്കും. പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കാൻസർ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനാവും. അടുത്ത വർഷത്തോടെ മരുന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 160 കോടി രൂപയുടെ പദ്ധതിയാണിത്. സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ നിർമ്മാണം നടത്തി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാൻസർ മരുന്ന് നിർമ്മാണത്തിൽ കെ.എസ്.ഡി.പിക്ക് സുപ്രധാന റോൾ വഹിക്കാനാവും. 150 കോടിയുടെ കരട് പദ്ധതിയാണ് ആദ്യം കെ.എസ്.ഡി.പി തയ്യാറാക്കിയത്. പിന്നീട്, വിശദമായ ചർച്ചയിൽ പദ്ധതി വിപുലീകരിച്ചു.
വിപുലീകരത്തിന്റെ പാതയിൽ
കെ.എസ്.ഡി.പിയുടെ വിപുലീകരണത്തിന്റെ ഭാഗമായി, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുൾപ്പെടെയുള്ള 14ഇനം മരുന്നുകൾ അധികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രകിയ നടത്തിയ ഭൂരിഭാഗംപേരും ജീവിതകാലം കഴിക്കേണ്ട 11 ഇനം മരുന്നുകളിൽ ഒൻപതെണ്ണവും കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്.
പദ്ധതി പൂർത്തിയാകുമ്പോൾ
300എം.ജി ഡോസേജുള്ള 60ദശലക്ഷം ടാബ്‌ലറ്റ്
350 എം.ജി ഡോസേജുള്ള 45 ദശലക്ഷം ക്യാപ്സൂളുകൾ
5 എം.എൽ മുതലുള്ള 0.9 ദശലക്ഷം യൂണിറ്റ് ഇൻജക്ഷൻ മരുന്നുകൾ
ഓങ്കോളജി ഫാർമ പാർക്ക് പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ കുറഞ്ഞ നിരക്കിൽ കാൻസർ രോഗികൾക്ക് മരുന്നെത്തിക്കാൻ കഴിയും
- സി.ബി.ചന്ദ്രബാബു, കെ.എസ്.ഡി.പി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |