ആലപ്പുഴ: വളർത്തുനായയെ അയൽവാസി ജീവനോടെ കത്തിച്ചുകൊന്നുവെന്ന പരാതിയിൽ കേസ്. പരാതിക്കാരിയായ എടത്വ തലവടി തോപ്പിൽചിറയിൽ മോൻസി ജേക്കബിന്റെ രണ്ടുവയസുള്ള വളർത്തുനായയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ നിന്ന് ഇന്നലെ പുറത്തെടുത്തു. തുടർന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
മാർച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവസം രാത്രി വീടിന്റെ മതിൽക്കെട്ടിനുള്ളിൽ തുറന്നുവിട്ടിരുന്ന നായ എങ്ങനെയോ പുറത്തിറങ്ങി. രണ്ടുദിവസം നായയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നായ സമീപവാസിയുടെ കിണറ്റിൽ വീണുവെന്നും ചത്തതിനാൽ കുഴിച്ചിട്ടുവെന്നും പിന്നീട് മോൻസിയ്ക്ക് വിവരം ലഭിച്ചു.
കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കിണറ്റിൽ വീണ നായയെ പുറത്തെടുത്തപ്പോൾ ആരോഗ്യവാനായിരുന്നെന്നും പിന്നീട് തലയ്ക്കടിച്ച് മൃതപ്രായനാക്കിയെന്നും വിവരം ലഭിച്ചു. അവശനായ നായയെ കുഴിച്ചിടാൻ തുടങ്ങിയപ്പോൾ ചാടിയെണീക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് നായയുടെ ശരീത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതിനുശേഷം കുഴിച്ചുമൂടുകയായിരുന്നെന്നാണ് വിവരം.
ഏപ്രിൽ 14നാണ് മോൻസി ആദ്യം പരാതി നൽകിയത്. എന്നാൽ തുടർനടപടിയുണ്ടാകാത്തതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ജഡം പുറത്തെടുത്തത്. സാമ്പിൾ തിരുവനന്തപുരത്തെ ലാബിലാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |