ബംഗളുരു: കർണാടക മന്ത്രിസഭയിൽ പുതിയ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അടക്കം മന്ത്രിസഭയുടെ അംഗബലം 34ആയി ഉയർന്നു. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ധനകാര്യം, പാർലമെന്ററി കാര്യം അടക്കമുള്ള വകുപ്പുകളുടെ ചുമതല സിദ്ധരാമയ്യയ്ക്കാണ്. പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദത്തോടൊപ്പം നഗരവികസനം, ജലസേചനം എന്നീ വകുപ്പുകളാണ് ലഭിച്ചത്. ആഭ്യന്തര വകുപ്പിന്റെ ചുമതല ജി പരമേശ്വര വഹിക്കും.
ഏക വനിതാ മന്ത്രിയായ ലക്ഷ്മി ഹെബ്ബാൽക്കറിന് വനിതാ ശിശു വികസനവകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ബിജെപി വിട്ട് കൂറുമാറി എത്തി തിരഞ്ഞെടുപ്പിൽ വിജയിച്ച ലക്ഷ്മൺ സാവധിയ്ക്കും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർക്കും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷെട്ടർക്ക് എംഎൽസി പദവി നൽകിയ ശേഷമേ മന്ത്രി പദവി നൽകാനാകൂ എന്നതിനാലാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ഡി കെ ശിവകുമാറിന്റെ ശക്തനായ അനുയായിയായ എൻ എ ഹാരിസിനും മന്ത്രി പദവി ലഭിച്ചില്ല.
അതേസമയം കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ അരങ്ങേറിയിരുന്നു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മന്ത്രിസഭയിലേയ്ക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിച്ചത് കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു. ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. ബുധനാഴ്ച്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തർ യഥാക്രമം കർണ്ണാടക ഭവനിലും ഡി.കെ സുരേഷ് എം പിയുടെയും വസതിയിൽ യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയായിരുന്നു. ഫലത്തിൽ സിദ്ധരാമയ്യയുടെ നിർദേശങ്ങൾക്കാണ് വകുപ്പ് വിഭജനത്തിലും ഹൈക്കമാൻഡ് പ്രാധാന്യം കൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |