തിരുവനന്തപുരം: വിജിലൻസ് കൈയോടെ പിടികൂടുന്ന കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കോടതിവിധിക്കായി കാത്തിരിക്കാതെ മൂന്നു മാസത്തിനകം പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടാനാണ് നീക്കം. ഇതിനായി നിയമഭേദഗതി കൊണ്ടുവരാൻ നിയമോപദേശം തേടിയിട്ടുണ്ട് .നടപടി ക്രമങ്ങളും മറ്റും ചർച്ച ചെയ്യാൻ വകുപ്പു മേധാവികളുടെ യോഗം ജൂണിൽ വിളിച്ചുചേർക്കും. വിജിലൻസ് വകുപ്പിന്റെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതിക്കാരെ വീട്ടിലിരുത്താൻ വിജിലൻസ് നൽകിയ ശുപാർശകൾ വെള്ളിയാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ കോടതി ശിക്ഷിച്ചാൽ മാത്രമേ പിരിച്ചുവിടാൻ കഴിയൂ. വിധി വരാനാകട്ടെ വർഷങ്ങൾ വേണ്ടിവരും.
ഈ സാഹചര്യം മുതലെടുത്ത്
ഒരു വർഷത്തെ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രതികൾ രാഷ്ട്രീയ സ്വാധീനത്താൽ പ്രമോഷനുകൾ അടക്കം നേടുകയും ചെയ്യും. കേസിൽ നിന്ന് ഉൗരിപ്പോവുകയും ചെയ്യും. ഭൂരിഭാഗം കേസുകളിലും പ്രതികൾ വിരമിച്ചശേഷമാണ് വിധി വരുക. ഇത്തരം പഴുതില്ലാത്തവിധം സർവീസ് നിയമത്തിൽ ഭേദഗതി വരുത്തി പിരിച്ചുവിടാനാണ് നിയമോപദേശം തേടിയിരിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
കൈക്കൂലി വാങ്ങിയാൽ അഴിമതി നിരോധന നിയമപ്രകാരം മൂന്നുവർഷം മുതൽ ഏഴുവർഷം വരെയാണ് തടവ് ശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയും ചുമത്തും.
ശക്തമാക്കുന്ന തെളിവുകൾ
1) കൈക്കൂലിയായി കൈമാറുന്ന നോട്ടിന്റെ സീരിയൽ നമ്പറുകൾ മുൻകൂട്ടി മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തും.
2)കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോൺവിളി, പരാതിക്കാരന്റെ മൊഴി തുടങ്ങിയവ രേഖയാക്കും
3)കോഴയിടപാട് വീഡിയോ-ഓഡിയോ ചിത്രീകരണം നടത്തും
4)നോട്ടിലെ പൊടി രാസലായനിയിൽ മുക്കിയുള്ള ശാസ്ത്രീയ തെളിവ്
ശിക്ഷിച്ചിട്ടും രക്ഷപ്പെട്ടു
2016-2022 കാലയളവിൽ കൈക്കൂലി, അഴിമതിക്കേസുകളിൽ വിജിലൻസ് കോടതികൾ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും സർക്കാർ ജീവനക്കാരുൾപ്പെടെ 234 പേരെ ശിക്ഷിച്ചു. തിരുവനന്തപുരത്ത് മാത്രം 119പേർ ശിക്ഷിക്കപ്പെട്ടു. മിക്കവരും മേൽക്കോടതിയിൽ അപ്പീൽ നൽകി പിരിച്ചുവിടൽ, വകുപ്പുതല നടപടികളിൽ നിന്നൊഴിവായി.
''വിജിലൻസിന്റെ ട്രാപ്പ് കേസുകൾ അടിസ്ഥാനമാക്കി കൈക്കൂലിക്കാരെ പിരിച്ചുവിടണം. ജോലി തെറിക്കുമെന്നുണ്ടെങ്കിലേ അഴിമതിക്കാർ ഭയക്കൂ.''
-മനോജ്എബ്രഹാം
വിജിലൻസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |