SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.04 AM IST

നിതി ആയോഗ് യോഗം: വിട്ട് നിന്ന് മുഖ്യമന്ത്രിമാർ, ജനവിരുദ്ധമെന്ന് ബി ജെ പി

niti-ayog

ന്യൂഡൽഹി: നിതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ നിന്ന് ഒമ്പത് മുഖ്യമന്ത്രിമാർ വിട്ടു നിന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്.

വിട്ട് നിൽക്കാനുള്ള കാരണം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്ന് അശോക് ഗെഹ് ലോട്ട് അറിയിച്ചു. സിംഗപ്പൂർ, ജപ്പാൻ സന്ദർശനത്തിലായതിനാൽ എം.കെ സ്റ്റാലിനും യോഗത്തിനെത്തില്ലെന്നറിയിച്ചു. നിശ്ചയിച്ച മറ്റ് പരിപാടികളുള്ളതിനാലാണ് നിതീഷ് കുമാറിന് യോഗത്തിന് എത്താൻ കഴിയാതിരുന്നത്. ഡൽഹി സർക്കാരിന്റെ അധികാരം കവരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് സർക്കാരിന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഭഗവന്ത് മാനും യോഗത്തിൽ പങ്കെടുക്കില്ലെന്നറിയിച്ചു. മമത ബാനർജിയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പകരം ചീഫ് സെക്രട്ടറിയ അയക്കാനുള്ള മമതയുടെ അപേക്ഷ കേന്ദ്രസർക്കാർ തള്ളി.

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടക്കുന്നതിനാലാണ് കെ. ചന്ദ്രശേഖർ റാവു യോഗത്തിനെത്താതിരുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനത്ത് പുതിയ കൺവെൻഷൻ സെന്ററിലാണ് വിക്ഷിത് ഭാരത് @ 2047: റൂൾ ഓഫ് ടീം ഇന്ത്യ എന്ന വിഷയത്തിൽ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗം നടന്നത്.

മുഖ്യമന്ത്രിമാർക്കെതിരെ ബി.ജെ.പി

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന ചില മുഖ്യമന്ത്രിമാരുടെ തീരുമാനത്തിലൂടെ അവരുടെ സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങളുന്നയിക്കാനുള്ള അവസരമാണ് നഷ്ടമായതെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ നടപടി ജനവിരുദ്ധവും നിരുത്തരവാദപരവുമാണ്. നൂറോളം വിഷയങ്ങൾ ചർച്ച ചെയ്ത യോഗമായിരുന്നു നിതി ആയോഗ് സംഘടിപ്പിച്ചത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന നിരവധി സാദ്ധ്യതകളാണ് അവിടെ ചർച്ച ചെയ്തത്. വിട്ടു നിന്ന മുഖ്യമന്ത്രിമാരുടെ സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമാണ് നഷ്ടമായത്. പ്രധാനമന്ത്രിയെ എതിർക്കാനാണെങ്കിൽ ഇനിയും ഇഷ്ടം പോലെ അവസരം നിങ്ങൾക്ക് ലഭിക്കും. എന്നാൽ നിതി ആയോഗിൽ നിന്ന് വിട്ട് നിന്നത് നിങ്ങൾ നിങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമായിരുന്നു. വാർത്താ സമ്മേളനത്തിൽ രവിശങ്കർ പ്രസാദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.