ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി ഗുരുതരമെന്ന് ഡൽഹി പൊലീസ്. ഡൽഹി റോസ് അവന്യു കോടതിയിൽ സമർപ്പിച്ച മുദ്ര വെച്ച കവറിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് ഡൽഹി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതി നൽകിയ എല്ലാ ഗുസ്തി താരങ്ങളുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പകർപ്പ് പരാതിക്കാർക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. കേസ് ജൂൺ 27 ലേക്ക് മാറ്റി.
ഇന്ന് വനിത മഹാ പഞ്ചായത്ത്
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിത മഹാപഞ്ചായത്ത് ചേരും. ജന്തർ മന്തറിൽ രാവിലെ 11 മണിക്ക് നടക്കുന്ന പഞ്ചായത്തിൽ മുഴുവൻ അമ്മമാരും സഹോദരിമാരും പങ്കെടുക്കണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു. സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.
ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള പ്രതികരണങ്ങളുണ്ടായാലും അഹിംസ മാർഗത്തിൽ പ്രതിഷേധിക്കും. മാർച്ചിന് പൊലീസ് അനുമതിയില്ല. വനിത മഹാ പഞ്ചായത്തിന് പിന്തുണയുമായി ഡൽഹിയുടെ അതിർത്തികളിൽ ഖാപ്പ് പഞ്ചായത്തുകൾ ചേരുമെന്ന് സമരസമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |