അങ്കമാലി: കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്ത പുഴുക്കുത്തുകൾ ഇപ്പോഴും പൊലീസ് സേനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരോട് വിട്ടുവീഴ്ചയില്ല. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സംവിധാനത്തിന് ചേരാത്ത പ്രവർത്തനങ്ങളുമായി സേനയിൽ തുടരാമെന്ന ധാരണ ആർക്കും വേണ്ട. സേനയുടെ ആത്മവീര്യം തകർക്കുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
ലഹരി മാഫിയയെ ചെറുത്തുതോൽപ്പിക്കാൻ കർമ്മപദ്ധതികൾ നടപ്പാക്കും. ലഹരി പിടികൂടുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താൻ പലപ്പോഴും കഴിയുന്നില്ല. ഇക്കാര്യത്തിൽ പൊലീസ് ആത്മപരിശോധന നടത്തേണ്ടതുണ്ട്.
സമൂഹമാദ്ധ്യങ്ങളിലൂടെ വ്യക്തിഹത്യകൾ, കുറ്റകരമായ ആക്ഷേപങ്ങൾ എന്നിവ തുടരുന്നു. തങ്ങൾക്ക് നേരെ ഒന്നും വരില്ലെന്നാണ് ഇക്കൂട്ടരുടെ ചിന്ത. ഇത് തിരുത്തപ്പെടേണ്ടതാണ്.
അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ് എന്നതാണ് സർക്കാർ ലക്ഷ്യം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി മാറണം. വർഗീയശക്തികൾ സംഘർഷങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. വർഗീയശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി കെ. പദ്മകുമാർ, ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. സുഗതൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ഭാരവാഹികളായ സി.ആർ. ബിജു, കെ.എസ്. ഔസേഫ്, ടി.എസ്. അനിൽകുമാർ, പി.പി. മഹേഷ്, ബെന്നി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈകിട്ട് നടന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |