തിരുവനന്തപുരം: സർക്കാർ ആശുപത്രികൾക്കായി വാങ്ങുന്ന മരുന്നുകൾ രോഗികൾക്ക് പ്രയോജനപ്പെടണമെന്ന യാതൊരു താല്പര്യവും മെഡിക്കൽ സർവീസസ് കോർപ്പറേഷനില്ല.
പഴക്കം ചെന്നാൽ, മരുന്നുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു വർഷത്തേക്കുള്ള മരുന്നുകൾ ഒന്നിച്ചു വാങ്ങി ഗോഡൗണുകളിൽ കൂട്ടിയിടുകയാണ് . കമ്പനികൾക്ക് വൻതുക കൈമാറ്റം ചെയ്യുന്നതിലൂടെയുള്ള സാമ്പത്തിക നേട്ടമാണ് ലക്ഷ്യം.
സ്വകാര്യ ആശുപത്രികൾ ഒരു വർഷത്തേക്കുള്ള ഓർഡർ കൊടുക്കുമെങ്കിലും ഘട്ടംഘട്ടമായിമാത്രമേ കൈപ്പറ്റൂ. മരുന്നുകൾ ഒരിക്കലും പാഴാവില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തലപ്പത്തും ആരോഗ്യവകുപ്പിന്റെ തലപ്പത്തും ഇരിക്കുന്നവർക്ക് ഇതറിയാം.
സർക്കാർ ആശുപത്രികൾക്കായി നൽകുന്ന മരുന്നുകൾ കാലാവധി കഴിഞ്ഞാൽ കമ്പനികൾ തിരിച്ചെടുക്കാറില്ല. സൗജന്യ വിതരണത്തിനെന്ന് മുദ്ര പതിച്ചതിനാൽ തിരിച്ചെടുക്കാൻ കഴിയില്ലെന്ന മുടന്തൻ ന്യായമാണ് പറയുന്നത്. സർക്കാരിനും അതു സ്വീകാര്യമാണ്. പാഴാവുന്നത് ഗോഡൗണിൽ തള്ളും. കമ്പനികൾക്ക് വൻ ലാഭവും സർക്കാരിന് വൻ നഷ്ടവും വരുത്തുന്ന ഈ കള്ളക്കളി തുടരുകയാണ്.
ആശുപത്രികൾ ഒരു വർഷത്തേക്ക് നൽകുന്ന ഓർഡർ അനുസരിച്ചാണ് മരുന്നുവാങ്ങിക്കൂട്ടിയതെന്ന് പറഞ്ഞ് കെ.എം.എസ്.സി.എൽ കൈമലർത്തുകയും ചെയ്യും.
ഓരോ വർഷത്തേക്കും മരുന്നു വിതരത്തിന് ടെൻഡർ വിളിക്കുന്ന കെ.എം.എസ്.സി.എൽ സാമ്പത്തിക നഷ്ടം വരാതിരിക്കാനുള്ള നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്താറില്ല. സാമ്പത്തിക ലാഭത്തിനായി കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചു കൊടുക്കുകയും ചെയ്യും. മരുന്നു തിരിച്ചെടുക്കില്ല എന്നതു തന്നെ ഇതിൽ പ്രധാനം. മരുന്നിന്റെ കാലാവധിയുടെ കാര്യത്തിലും ജാഗ്രത പുലർത്തില്ല.
വൻതോതിലുള്ള പർച്ചേസ് ആയതിനാൽ കുറഞ്ഞ വിലയ്ക്ക് നൽകാൻ കമ്പനികൾ സാധാരണഗതിയിൽ തയ്യാറാവും.വാങ്ങുന്നതു പിന്നീടായാലും ഓർഡർ നേരത്തേ കൊടുക്കണമെന്നു മാത്രം. ആ സൗകര്യം പ്രയോജനപ്പെടുത്തില്ല. കാരണം തുക കുറഞ്ഞാൽ കമ്മിഷനും കുറയും. ആശുപത്രികളിൽ മരുന്നു കെട്ടിക്കിടന്നാൽ പർച്ചേസ് ഓർഡറിൽ മാറ്റം വരുത്താനും കമ്പനികൾ തയ്യാറാവും. അതിനും ബന്ധപ്പെട്ടവർ മുൻകൈ എടുക്കില്ല. പാഴായി ഗോഡൗണിൽ തള്ളാൻ കാത്തിരിക്കും. പകർച്ച വ്യാധികളും മറ്റും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായാൽ മരുന്നിന് ക്ഷാമമുണ്ടാവും. അടിയന്തരമായി ആവശ്യപ്പെടുമ്പോൾ കാലാവധി കഴിയാറായി കെട്ടിക്കിടക്കുന്ന മരുന്നുകൾ നൽകാൻ കമ്പനികൾ അമിത താല്പര്യം കാട്ടും. അതു വാങ്ങിക്കൂട്ടാനും ഇവിടുള്ളവർക്ക് ഉത്സാഹമാണ്.
ഗോഡൗണുകൾ 18
തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ രണ്ടു വീതവും മറ്റു ജില്ലകളിൽ ഓരോന്നുമായി മൊത്തം 18 ഗോഡൗണുകൾ കെ.എം.എസ്.സി.എല്ലിനുണ്ട്.
എം.ഡിമാർ വാഴില്ല
അടിമുടി അഴിമതിയുള്ള കെ.എം.എസ്.സി.എല്ലിൽ എം.ഡിമാർ വാഴില്ല.
ആറുകൊല്ലത്തിനിടെ എം.ഡിയായത് 13 ഐ.എ.എസ് ഉദ്യോഗസ്ഥർ.
ഭൂരിഭാഗവും ഒരു വർഷം തികയ്ക്കാതെ മടങ്ങി.
ചട്ട വിരുദ്ധമായ പർച്ചേസിനെ എതിർത്തവർ ഉടൻ തെറിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |