കോലഞ്ചേരി: കൊച്ചിയിൽ നിന്ന് പെട്രോളുമായി മറയൂർ ചുരം കയറുന്ന ടാങ്കർ ലോറിയുടെ വളയം പിടിക്കുന്നത് വീട്ടമ്മ. മാറി ഓടിക്കാൻ അരികിൽ ഭർത്താവും മകളും.
കോലഞ്ചേരി പഴന്തോട്ടം പുളിക്കായത്ത് കുടുംബത്തിന്റെ ജീവിത ചിത്രമാണിത്. അനന്തകൃഷ്ണൻ, ഭാര്യ സൗമ്യ, മകൾ ലക്ഷ്മി എന്നിവരാണ് താരങ്ങൾ. മൂന്നാർ മറയൂർ ഫ്യൂവൽസിന്റെ ടാങ്കർ 200 കിലോമീറ്റർ ഓടിച്ച് കൊച്ചിയിലേക്ക്. ലോഡുമായി തിരിച്ചുപോക്ക്. ആഴ്ചയിൽ നാലു ട്രിപ്പ്.
ഒരു ട്രിപ്പിന് കൂലി 1800 രൂപ.
കെമിക്കൽ ടാങ്കറുകളാണ് അനന്തകൃഷ്ണൻ ആദ്യം ഓടിച്ചിരുന്നത്. പിന്നീടാണ് മറയൂർ ഫ്യൂവൽസിന്റെ ഡ്രൈവറായത്. ഫുൾ ലോഡ് ഇന്ധനവുമായി മല നിരകളിലൂടെ പോകാൻ നല്ല കൈവഴക്കം വേണം. സഹായി കൊവിഡ് കാലത്ത് വരാതായി. തുടർന്ന് സൗമ്യയെ ഒപ്പം കൂട്ടി. സൗമ്യയ്ക്ക് ഡ്രൈവിംഗ് ലൈസൻസുണ്ടെങ്കിലും ഹെവി ഇല്ലായിരുന്നു. ഭർത്താവ് ധൈര്യം പകർന്നതോടെ ഹെവി, ഹസാർഡ് ലൈസൻസുകളും നേടി. ടാങ്കറിന്റെ ഡ്രൈവർ സീറ്റിലേക്കും മാറി.
ഇനി 20കാരി ലക്ഷ്മിയുടെ വരവ്. പ്ളസ്ടു അവധിക്കാലത്ത് അച്ഛനമ്മമാർക്കൊപ്പം മൂന്നാർ കാണാനാണ് ആദ്യം ടാങ്കറിൽ കയറുന്നത്. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് ഒഴിവാക്കാൻ യാത്ര പതിവാക്കി. ഇതിനിടെ ഡ്രൈവിംഗ് ലൈസൻസെടുത്തു. കഴിഞ്ഞ വർഷം ഇരുപത് വയസ് തികഞ്ഞതോടെ ഹെവി, ഹസാർഡ് ലൈസൻസുകളും നേടി. അച്ഛനാണ് ഗുരു.
ഇന്ധനവുമായി ഒട്ടേറെ ട്രിപ്പുകൾ നടത്തിക്കഴിഞ്ഞ ലക്ഷ്മിക്ക് കെ.എസ്.ആർ.ടി.സി ഡ്രൈവറാകാനാണ് മോഹം. മൂന്നാം ക്ളാസുകാരി ലക്ഷ്മി പ്രിയയും ഒമ്പതാം ക്ളാസുകാരൻ ദശരഥുമാണ് ദമ്പതികളുടെ മറ്റു മക്കൾ.
കൃത്യതയും ധൈര്യവുമുണ്ടെങ്കിലേ ടാങ്കർ ഓടിക്കാൻ കഴിയൂ. എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ഡ്രൈവിംഗ്
- ലക്ഷ്മി അനന്തകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |