ഇസ്താംബുൾ: തുർക്കിയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന് നടക്കും. പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും എതിരാളി കെമാൽ കിലിച്ച്‌ദറോലുവും തമ്മിലാണ് ഏറ്റുമുട്ടൽ. ഇന്ത്യൻ സമയം രാവിലെ 10.30ന് ആരംഭിക്കുന്ന വോട്ടിംഗ് വൈകിട്ട് 7.30ന് അവസാനിക്കും. ഇന്ന് രാത്രിയോടെ തന്നെ ഫലസൂചനകൾ പുറത്തുവരും. ഈ മാസം 14ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനാവാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. 49.51 ശതമാനം വോട്ടുമായി എർദോഗൻ മുന്നിലെത്തിയപ്പോൾ 44.89 ശതമാനവുമായി കെമാൽ തൊട്ടുപിന്നിലെത്തി. അതേസമയം 600 അംഗ പാർമെന്റിലെ 268 സീറ്റുകൾ എർദോഗന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയും 50 സീറ്റുകൾ സഖ്യകക്ഷിയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാർട്ടിയും നേടിയിരുന്നു. 301 ആണ് കേവല ഭൂരിപക്ഷം. കെമാലിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സി.എച്ച്.പി) 169 സീറ്റും നേടി. 2003 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും അധികാരത്തിൽ തുടരുന്ന എർദോഗനും ആറ് പാർട്ടികൾ ചേർന്ന പ്രതിപക്ഷ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർത്ഥിയായ കെമാലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം കൂടി തനിക്ക് ഭരണം ലഭിക്കുമെന്നാണ് എർദോഗൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |