റിയോ ഡി ജനീറോ: നാല് മാസങ്ങൾക്ക് മുമ്പ് കാണാതായ ബ്രസീലിയൻ നടന്റെ മൃതദേഹം തടിപ്പെട്ടിക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 44കാരനായ ജെഫേഴ്സൺ മക്കാഡോയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മേയ് 22ന് റിയോ ഡി ജനീറോയിലെ ഒരു വീടിന് പിറകിൽ മുറ്റത്ത് ആറടി താഴ്ചയിൽ കണ്ടെത്തിയ പെട്ടി കോൺക്രീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു. ജെഫേഴ്സണിന്റെ മൃതദേഹം ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. അഴുകിയ മൃതദേഹം വിരലടയാളം വഴിയാണ് ജെഫേഴ്സണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഇദ്ദേഹത്തിന്റെ കൈകൾ തലയ്ക്ക് പിന്നിൽ കെട്ടിയിട്ടിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. ജെഫേഴ്സണിന്റെ കഴുത്തിൽ ഇത് സാധൂകരിക്കുന്ന തരത്തിലെ അടയാളം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ വീട് വാടകയ്ക്കെടുത്തയാളിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒളിവിൽ കഴിയുന്ന ഇയാൾ ജെഫേഴ്സണിന്റെ സുഹൃത്താണെന്നാണ് വിവരം. ഇയാൾ ഒരു മാസം മുമ്പാണ് ഈ വീട്ടിൽ അവസാനമായി എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. നാല് മാസങ്ങൾക്ക് മുമ്പ് ജെഫേഴ്സണിന്റെ എട്ട് വളർത്തു നായകൾ അദ്ദേഹത്തിന്റെ വീടിന് സമീപം തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തിരോധാനം പുറംലോകം അറിയുന്നത്. എന്നാൽ ഇതിന് ശേഷവും ജെഫേഴ്സണിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ പേരിലുള്ള ഓൺലൈൻ സന്ദേശങ്ങൾ സ്ഥിരമായി ലഭിച്ചിരുന്നു. എന്നാൽ ഇത് ജെഫേഴ്സൺ തന്നെയാണോ എന്ന് സംശയം ഉയർന്നിരുന്നു. ഇദ്ദേഹത്തിന്റെ ഫോണുമായി ബന്ധപ്പെട്ട ചില പാസ്‌വേർഡുകൾ മാറിയെന്ന് കുടുംബം കണ്ടെത്തി. ജി.പി.എസ് ലൊക്കേഷൻ ഡിസേബിൾ ചെയ്തിരുന്നു. ജെഫേഴ്സണിന്റെ മൃതദേഹം കണ്ടെത്തിയതിന് സമാനമായ പെട്ടികൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |