തേനി: തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കം ആരംഭിച്ചു. ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാൽ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ചുരുളിപ്പെട്ടിയിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നിലവിൽ അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് ഉള്ളത്. കമ്പത്തിന് എട്ടുകിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
അരിക്കൊമ്പനെ സമതലപ്രദേശത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇവിടെവച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. തുടർന്ന് വെള്ളമലയിലെ വരശ്‌നാട് മേഘലയിലേയ്ക്ക് മാറ്റും. രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പൻ ദൗത്യത്തിലുള്ളത്. ഇതിൽ സ്വയംഭു എന്ന കുങ്കിയാനയെ കമ്പത്ത് എത്തിച്ചു. മുത്തുവെന്ന കുങ്കിയാനയെ ഉടൻ എത്തിക്കും. കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മേഘമല സി സി എഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടർമാരും ടീമിലുണ്ടാകും.
ഇന്നലെ രാവിലെയാണ് ഗൂഡല്ലൂർ കടന്ന് അരിക്കൊമ്പൻ കമ്പത്ത് എത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പൻ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |