ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തോടുചേർന്ന് പ്രധാനമന്ത്രി സ്ഥാപിച്ചു. തുടർന്ന് വിളക്ക് കൊളുത്തിയായിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. പിന്നാലെ ഫലകം അനാച്ഛാദനം ചെയ്തു.
ഇതിന് മുന്നോടിയായി നടന്ന പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രി ഏഴരയോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്, തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലാണ് പൂജ ചടങ്ങുകൾ നടന്നത്. സർവ്വമത പ്രാർത്ഥനയുമുണ്ടായി. തുടർന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിച്ചു. രണ്ട് സഭകളും പ്രധാനമന്ത്രി സന്ദർശിക്കും.
ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടികൾ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം സ്പീക്കർ ഓം ബിർള നിർവഹിക്കും. 2.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികൾ സമാപിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഡൽഹിയിൽ. പുലർച്ചെ അഞ്ചര മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. കേന്ദ്രസേനയ്ക്കും ഡൽഹി പൊലീസിനുമാണ് ക്രമസമാധാന ചുമതല. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡൽഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷാ വിന്യാസം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |