ഇടുക്കി: ഇന്നലെ കമ്പം ടൗണിൽ ഇറങ്ങി ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്ക് മടങ്ങിയെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ. എം മതിവേന്തൻ അറിയിച്ചു. കമ്പത്ത് എത്തിയ മന്ത്രി വനംവകുപ്പിന്റെ സജ്ജീകരണങ്ങളും വിലയിരുത്തി. ആനയെ നിരീക്ഷിക്കുന്നതിനാൽ വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആന ഉൾക്കാട്ടിലേക്ക് കയറിയെങ്കിലും കമ്പം ടൗണിൽ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. ജനവാസ മേഖലയിൽ തിരികെ എത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതർ പറഞ്ഞു
കമ്പം സുരുളിയ വെള്ളച്ചാട്ടത്തിന് സമീപത്താണ് ഇന്ന് പുലർച്ചെ അരിക്കൊമ്പനെ കണ്ടത്. കമ്പം - സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന ആന വനമേഖലയിലേക്ക് നീങ്ങുകയായിരുന്നു.രാവിലെ മുതൽ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. വിനോദ സഞ്ചാരികളെയും മാറ്റി.
ഇന്നലെ 7.15 ഓടെയായിരുന്നു അരിക്കൊമ്പൻ ലോവർ ക്യാമ്പ് മേഖലയിൽ നിന്ന് കാടിറങ്ങി കമ്പം ടൗണിലെത്തിയത്. നാട്ടുകാർ ബഹളം വച്ച് തുരത്താൻ ശ്രമിച്ചതോടെ ആന തെരുവിലൂടെ തലങ്ങും വിലങ്ങുമോടി അഞ്ച് വാഹനങ്ങൾ തകർത്തു. ഒരു ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ മൂന്ന് പേർക്ക് വീണ് പരിക്കേറ്റു. ഓടയിൽ വീണ ഒരാളുടെ നില ഗുരുതരമാണ്.
പിന്നാലെ ജില്ലാ ഭരണകൂടം കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആന വിരണ്ടോടിയപ്പോൾ റോഡരികിൽ ഒരു വൃദ്ധ നിൽപ്പുണ്ടായിരുന്നെങ്കിലും ഉപദ്രവിച്ചില്ല.
അധികൃതർ ആദ്യം പകച്ച് പോയെങ്കിലും മിനിറ്റുകൾക്കം നൂറുകണക്കിന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉച്ചയോടെ ചൂടിൽ നിന്ന് രക്ഷനേടാൻ അരിക്കൊമ്പൻ ടൗണിനോട് ചേർന്ന പുളിമര തോട്ടത്തിൽ അഭയം പ്രാപിച്ചു. ഇവിടെ വച്ച് മയക്കുവെടി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് ഡ്രോൺ ക്യാമറ പറന്നെത്തിയത് കണ്ട് വീണ്ടും വിരണ്ടോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |