തിരുവനന്തപുരം: പ്ളസ് ടു വിദ്യാർത്ഥിനിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശിയായ മീനാക്ഷി(18) മരിച്ചത്. അലർജി ബാധിച്ച് മെഡിക്കൽ കോളേജിലെത്തിയ മീനാക്ഷിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മുക്കുപണ്ടം ധരിച്ചത് മൂലമുണ്ടായ അലർജിയ്ക്കാണ് മീനാക്ഷി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഈ മാസം 17 മുതൽ 27 വരെ ചികിത്സയിൽ തുടർന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉള്ളൂരിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് മീനാക്ഷിയെ തിരികെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകുന്നേരം നാലരയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ചികിത്സാ പിഴവുണ്ടെന്ന് ബന്ധുക്കൾ ഉന്നയിച്ചതോടെ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |