#മയക്കുവെടി വയ്ക്കാനുള്ള വനം വകുപ്പിന്റെ നീക്കം പൊളിഞ്ഞു
കമ്പം (തമിഴ്നാട്): കമ്പം മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കു വെടി വച്ച് പിടി കൂടാനുള്ള ദൗത്യത്തിനിടെ ,തമിഴ്‌നാട് വനം വകുപ്പിന് പിടി കൊടുക്കാതെ അരിക്കൊമ്പൻ കാടു കയറി.
ശനിയാഴ്ച മുഴുവൻ കൊമ്പൻ തമിഴ്‌നാട് വനം വകുപ്പിന്റെ കൺമുന്നിലുണ്ടായിരുന്നു. രാത്രി 8.30ന് നിലയുറപ്പിച്ചിരുന്ന വാഴത്തോട്ടത്തിൽ നിന്ന് കമ്പം ബൈപ്പാസ് മുറിച്ച് കടന്ന് കുറച്ച് ദൂരം പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെ ഇവിടെ നിന്ന് വീണ്ടും പോയി. രാവിലെ സുരളി വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നു. ഇവിടത്തെ വനത്തിനുള്ളിലെ ക്ഷേത്രത്തിന്. സമീപത്തെ പ്ലാവിലെ ചക്ക ആഹാരമാക്കിയതും തോട്ടത്തിന്റെ സംരക്ഷണ വേലി നശിപ്പിച്ചതുമടക്കം കണ്ടെത്തി. മയക്കുവെടി വയ്ക്കാൻ ഉദ്യോഗസ്ഥരടക്കം എത്തിയെങ്കിലും ഇതിന് പറ്റിയ സ്ഥലമല്ലാതിരുന്നതിനാൽ ഉപേക്ഷിച്ചു. പിന്നീട് ആന കുത്തനാച്ചിയാർ വനമേഖലയിലേക്ക് കടന്നു. ഇവിടെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. രണ്ട് തവണയാണ് ഇന്നലെ ആനയെ നേരിൽ കണ്ടത്.
രാവിലെ തന്നെ കമ്പത്ത് നിന്ന് 12 കി.മീ. അകലെ ആന എത്തിയിരുന്നു. അവസാനം വിവരം ലഭിക്കുമ്പോൾ വനത്തിനുള്ളിലേക്ക് ഏതാണ്ട് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. മേഘമല കടന്നാൽ ആനയ്ക്ക് തിരികെ കേരളത്തിലെ പെരിയാറിലേക്ക് എത്താനുമാകും. കഴിഞ്ഞ മാസം നടന്ന അരിക്കൊമ്പന്റെ ആദ്യ ദൗത്യത്തിലും ഇതിന് സമാനമായിരുന്നു കാര്യങ്ങൾ. ഓപ്പറേഷന്റെ തൊട്ട് തലേന്ന് വൈകിട്ട് വരെ ആന കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് ആനയെ ഏറെ നേരം തെരഞ്ഞ ശേഷമാണ് കണ്ടെത്താനായത്. അരിക്കൊമ്പൻ തിരികെയെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് നീക്കം. തമിഴ്നാട് വനംമന്ത്രിയും 150ൽ അധികം വരുന്ന ഉദ്യോഗസ്ഥ സംഘവും അരിക്കൊമ്പൻ മിഷന്റെ ഭാഗമായി കമ്പത്തെത്തിയിട്ടുണ്ട്. കമ്പത്ത് രണ്ടാം ദിവസവും നിരോധനാജ്ഞ തുടരുകയാണ്.ജനങ്ങളുടെ ഇടപെടൽ ആനയെ ഭയപ്പെടുത്തിയതായി മന്ത്രി ഡോ. എം. മതിവേനാഥൻ പറഞ്ഞു. ആന കഴിഞ്ഞ ദിവസം രാത്രിയിൽ പേടിച്ച് വിരണ്ടോടാൻ കാരണം വാഴത്തോട്ടത്തിൽ തീയിട്ടതാണ്. അരിക്കൊമ്പൻ ജനവാസ മേഖലയിൽ തിരിച്ചെത്തിയാൽ മയക്കുവെടിവച്ച് പിടികൂടും. അല്ലെങ്കിൽ ഉൾവനത്തിലേക്ക് തുരത്തും. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |