കൊച്ചി: സ്വർണാഭരണശാലകളിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ പരിശോധനകളാണ് നടത്തുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ഓൾ ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ നേതൃത്വത്തിലുള്ള 'ലാഭം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളിൽ ഡിപ്പാർട്ട്മെന്റ് ബോർഡ് വെക്കുന്നില്ലെന്നും വളരെ മോശമായി കടയുടമകളോടും ജീവനക്കാരോടും പെരുമാറുന്നതായും അദ്ദേഹം പറഞ്ഞു. പ്രത്യേക വാറന്റില്ലാതെ വീട് പരിശോധിക്കാനുള്ള അവകാശം ജി.എസ്.ടി ഉദ്യോഗസ്ഥർക്കില്ലെന്നും കടയുടമയുടെ മാതാപിതാക്കളെ ഭയപ്പെടുത്തുന്നതായും അബ്ദുൽ നാസർ പറഞ്ഞു. സ്വർണ്ണ വ്യാപാരികളെ നിരന്തരം അപമാനിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
സുതാര്യതയില്ലാത്ത പരിശോധനകൾ നിർത്തിവെക്കണമെന്നും ജി.എസ്.ടി ഉദ്യോഗസ്ഥർ പൊലീസ് മുറ സ്വീകരിച്ചാൽ തിരിച്ചടിക്കുമെന്നും അബ്ദുൽ നാസർ പറഞ്ഞു. സെമിനാറിൽ 'ലാഭം' കൺവീനർ സഹിൽ മെഹ്റ, എ.കെ.ജി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു മാധവ്, ജയിംസ് ജോസ്, ബാബുക്ക, എൽ. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |