പേരൂർക്കട: നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുട്ടട വാർഡിലെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ സമാപിച്ചു. മരപ്പാലം ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ വൈകിട്ടത്തെ കൊട്ടിക്കലാശം. മൂന്ന് മുന്നണികളിലെയും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ഞായറാഴ്ച വൈകുന്നേരത്തോടെ മരപ്പാലം ജംഗ്ഷനിലേക്ക് ഒഴുകിയെത്തി. അവധിദിവസമായതിനാൽ കാഴ്ചക്കാരുടെയും അഭൂതപൂർവ്വമായ തിരക്കുണ്ടായിരുന്നു.
ബാൻഡ് സംഘങ്ങളുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശത്തിന് അരങ്ങൊരുങ്ങിയത്. കൊടിതോരണങ്ങളാൽ അലങ്കരിച്ച തുറന്ന വാഹനങ്ങളിൽ അണികളെയും സമ്മതിദായകരെയും അഭിസംബോധന ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് രവീന്ദ്രൻ, യു. ഡി. എഫ്. സാരഥി ആർ. ലാലൻ, എൻ.ഡി.എ മത്സരാർത്ഥി മണി എസ് എന്നിവർ മരപ്പാലം ജംഗ്ഷനിൽ എത്തിയതോടെ പ്രവർത്തകർ കൂടുതൽ ആവേശത്തിലായി.
മൈക്ക് അനൗൺസ്മെന്റ്, മുദ്രാവാക്യം വിളികൾ, പാട്ടുകൾ തുടങ്ങിയവയിൽ മരപ്പാലം ജംഗ്ഷൻ മുങ്ങി. കൂടുതൽ പ്രവർത്തകരും നേതാക്കളും കാഴ്ചക്കാരും തടിച്ചുകൂടിയതോടെ ജംഗ്ഷൻ വഴിയുള്ള ഗതാഗതം ഏറെനേരം സ്തംഭിച്ചു. ഇതിനിടെ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി എത്തിയ ആംബുലൻസുകൾ കടത്തിവിടാൻ പ്രവർത്തകരും പൊലീസും മുൻകൈയെടുത്തു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ രണ്ടു പൊലീസ് അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. മുട്ടട വാർഡിൽ അഞ്ചു ബൂത്തുകളിലായി അയ്യായിരത്തിമുന്നൂറിലേറെ വോട്ടർമാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |