കൊല്ലം: മരുന്ന് സംഭരണ ശാലകളിലെ തീ പിടിത്തത്തെത്തുടർന്ന് സംശയമുനയിൽ നിൽക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) 10 വർഷമായി ഓഡിറ്റ് വകുപ്പിന് കണക്കുനൽകാതെ ഒളിച്ചുകളിക്കുന്നു. സംസ്ഥാന ഓഡിറ്റ് വകുപ്പ് പലതവണ കണക്ക് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. കെ.എം.എസ്.സി.എൽ ബോർഡ് കണക്ക് അംഗീകരിച്ചില്ലെന്ന് പറഞ്ഞാണ് ഓരോതവണയും ഒഴിഞ്ഞുമാറിയത്.
2007ൽ രൂപീകരിച്ച കെ.എം.എസ്.സി.എല്ലിന്റെ ഓഡിറ്റ് 2016ലാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിനെ സർക്കാർ ഏൽപ്പിച്ചത്. 2007 മുതൽ 2012-13 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംശയകരമായ പല ഇടപാടുകളും നടന്നതായി അതിൽ കണ്ടെത്തിയതിനെത്തുടർന്ന് ഓഡിറ്റ് വകുപ്പ് അവയുടെ വിശദീകരണം തേടി. അതു നൽകാതിരുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പിന്നീടുള്ള കണക്കുകൾ ഒളിച്ചുവച്ചതായാണ് ആക്ഷേപം. പല ഇടപാടുകളിലും വിശദീകരണം ആവശ്യപ്പെട്ടതാണ് പിന്നീടുള്ള കണക്കുകൾ നൽകാതിരിക്കാൻ കാരണമെന്നാണറിയുന്നത്.
ബന്ധപ്പെട്ട സ്ഥാപനം വാർഷിക കണക്ക് കൈമാറിയാൽ മാത്രമേ സംസ്ഥാന ഓഡിറ്റ് വകുപ്പിന് ഓഡിറ്റ് നടത്താനാകൂ. കെ.എം.എസ്.സി.എൽ വാർഷിക കണക്ക് നൽകാത്ത വിവരം ഓഡിറ്റ് വകുപ്പ് പലതവണ സർക്കാരിനെ അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല. കണക്ക് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ഓഡിറ്റ് വകുപ്പിന് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാം. സർക്കാർ അനുമതി നൽകാത്തതിനാൽ അതും നടന്നിട്ടില്ല.
700 കോടിയുടെ ഇടപാട്
പ്രതിവർഷം ഏകദേശം 350 കോടിയുടെ മരുന്നും 150 കോടിയോളം രൂപയുടെ ആശുപത്രി ഉപകരണങ്ങളും കെ.എം.എസ്.സി.എൽ വാങ്ങുന്നുണ്ട്. മരുന്നുകൾ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിനുപുറമേ കോർപ്പറേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഫാർമസികളിലൂടെ വർഷം 250 കോടിയോളം രൂപയുടെ മരുന്ന് വില്പനയും നടക്കുന്നുണ്ട്. കഷ്ടിച്ച് ഒരു കോടിയുടെ ഇടപാട് പോലും പ്രതിവർഷം ഇല്ലാത്ത സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും കണക്ക് കൃത്യമായി ഓഡിറ്റിന് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |