തിരുവനന്തപുരം: അഴിമതിയുടെ കൂത്തരങ്ങായ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥർ ഒരു മറയുമില്ലാതെ കൈക്കൂലി വാങ്ങാൻ പ്രധാന കാരണം ആഭ്യന്തര വിജിലൻസിന്റെ പരിശോധനയും നടപടിയും വഴിപാടാവുന്നതാണ്. പൊലീസ് വിജിലൻസ് പിടികൂടുന്ന കേസുകളിൽ മാത്രമാണ് കാര്യമായ നിയമനടപടി.
മൂന്ന് മേഖലകൾക്കായി മൂന്ന് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിലാണ് വിജിലൻസ് യൂണിറ്റുകൾ. 2022 ഏപ്രിൽ മുതൽ 23 മാർച്ച് വരെ മൂന്ന് യൂണിറ്രുകളും കൂടി എടുത്തത് 117 കേസുകൾ. എറണാകുളം കേന്ദ്രീകരിച്ചുള്ള മദ്ധ്യമേഖലയിലാണ് കൂടുതൽ കേസുകൾ -75. തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ മേഖലയിൽ 26 ഉം കോഴിക്കോട് കേന്ദ്രീകരിച്ച വടക്ക് 16 ഉം കേസുകൾ എടുത്തു. ഡ്യൂട്ടിയിലെ വീഴ്ച, വാഹന ദുരുപയോഗം, ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലെ വീഴ്ച തുടങ്ങിയ കുറ്റങ്ങളാണ് പിടികൂടുന്നതിൽ അധികവും. വില്ലേജ് ഓഫീസുകളിലാണ് കൂടുതൽ കേസുകളും. ഇത്തരം കേസുകളിൽ ആദ്യം അച്ചടക്ക നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ റൂൾ15 പ്രകാരം ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാതെയുള്ള ഉദ്യോഗസ്ഥനെ എൻക്വയറി ഓഫീസറായി നിയമിക്കും. ഈ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻക്രിമെന്റ് തടയൽ, വാണിംഗ്, പരമാവധി സസ്പെൻഷൻ വരെയുള്ള ശിക്ഷകളാണ് കിട്ടുക.
ഒരു ജൂനിയർ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ക്ളാർക്ക് എന്നിവരാണ് ഓരോ യൂണിറ്റിലും ഉണ്ടാവുക. മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനാണ് നിർദ്ദേശം. ജീവനക്കാർ കുറവായതിനാൽ ഈ യൂണിറ്റിലുള്ളവർക്ക് മറ്രു ജോലികളും ചെയ്യണം. വിജിലൻസ് സ്ക്വാഡിന്റെ അംഗബലം കൂട്ടണമെന്ന് പല മീറ്രിംഗുകളിലും നിർദ്ദേശം വന്നെങ്കിലും നടപടി ഉണ്ടായില്ല.
ജീവനക്കാരെ കൂട്ടും
വിജിലൻസ് സ്ക്വാഡുകളിലെ ജീവനക്കാരുടെ എണ്ണം ഉടൻ കൂട്ടും. ഇതിൽ ഇന്ന് തീരുമാനമുണ്ടാവും. വില്ലേജ് ഓഫീസുകളിലെ പരിശോധന വരും ദിവസങ്ങളിലും തുടരും.
കെ.രാജൻ
റവന്യുവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |