അഞ്ചൽ: പട്ടാപ്പകൽ വ്യാപാരിയുടെ വീട്ടിൽ നിന്നു 20 ലക്ഷം രൂപയും 24 ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങളും കവർന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഇടമുളയ്ക്കൽ കോട്ടപൊയ്ക വാഴോട്ട് നസീറിന്റെ വീട്ടിലായിരുന്നു മോഷണം. നാലംഗ മുഖംമൂടി സംഘം വീട്ടിൽ മുളക് പൊടി വിതറി പണം കവർന്നെന്നാണ് നസീറിന്റെ മകൻ പറയുന്നത്.
അഞ്ചൽ മുക്കട ജംഗ്ഷനിൽ പലചരക്ക് വ്യാപാരം നടത്തുകയായിരുന്നു നസീർ. ഭാര്യയുടെ പേരിലുള്ള രണ്ട് കടമുറികൾ രണ്ട് ദിവസം മുമ്പ് മറ്റൊരാൾക്ക് 1.44 കോടിക്ക് വിറ്റിരുന്നു. അതിൽ 44 ലക്ഷം രൂപ ശനിയാഴ്ച ലഭിച്ചു. ബാങ്കിൽ പണയത്തിലിരുന്ന സ്വർണം 24 ലക്ഷത്തിന് തിരിച്ചെടുത്തു. ഈ സ്വർണവും ബാക്കി 20 ലക്ഷം രൂപയുമാണ് നഷ്ടമായത്.
സംഭവം നടക്കുമ്പോൾ നസീർ വീട്ടിൽ ഉണ്ടായിരുന്നില്ല. മകൻ ഷിബിനും (30) ഭാര്യയും ജോലിക്കാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികൾ എത്തുമ്പോൾ പണം സൂക്ഷിച്ചിരുന്ന അലമാര ഇരുന്ന മുറിയിൽ മുഖത്താകെ മുളക് പൊടിയുമായി നിൽക്കുകയായിരുന്നു ഷിബിൻ. അയൽവാസികളാണ് നസീറിന്റെ ഭാര്യയും ജോലിക്കാരിയും അകപ്പെട്ടിരുന്ന അടുക്കളയുടെ വാതിൽ തുറന്ന് നൽകിയത്. പൊലീസ് ഷിബിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുകയാണ്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം റൂറൽ എസ്.പി സുനിൽ, പുനലൂർ ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. അഞ്ചൽ സി.ഐ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ മോഷണം സംബന്ധിച്ച് വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന് അഞ്ചൽ പൊലീസ് പറഞ്ഞു.
ഷിബിൻ പറയുന്നത്
'സംഭവം നടക്കുമ്പോൾ വാപ്പ അഞ്ചലിൽ വിവാഹത്തിന് പോയിരിക്കുകയായിരുന്നു. ഞാൻ നിസ്കരിക്കാൻ ഒരുങ്ങവേ മുഖംമൂടി ധരിച്ച നാല് പേർ സ്റ്റെയർകേസിന്റെ സ്റ്റെപ്പിൽ നിന്നു ഇറങ്ങിവന്നു. പെട്ടെന്ന് അവർ എന്റെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം വായ് പൊത്തിപ്പിടിച്ചു. ഉമ്മയും ജോലിക്കാരിയും അടുക്കളയിലായിരുന്നു. അടുക്കളയുടെ വാതിൽ അടയ്ക്കാൻ ആവശ്യപ്പെട്ടു. ബഹളം വയ്ക്കാൻ ശ്രമിച്ചതോടെ സംഘത്തിലെ രണ്ട് പേർ പോയി അടുക്കളയുടെ വാതിൽ അടച്ചു. പിന്നീട് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ചു. അവർ തന്നെ വാപ്പയുടെ കിടപ്പ് മുറിയിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. അതിന് ശേഷം അലമാരയുടെ താക്കോൽ എവിടെയെന്ന് ചോദിച്ചു. പറയാതിരുന്നതോടെ ആക്സോ ബ്ലേഡ് കൊണ്ട് കൈയിൽ മൂന്ന് തവണ വരഞ്ഞു.
ഞാൻ ബഹളം വച്ചതോടെ കഴുത്തിൽ കത്തിവച്ച ശേഷം താക്കോൽ ഇരിക്കുന്ന സ്ഥലം വീണ്ടും ചോദിച്ചു. താഴത്തെ ഡ്രോയിൽ ഉണ്ടെന്ന് പറഞ്ഞതോടെ അവർ താക്കോലെടുത്ത് അലമാര തുറന്ന് പണവും സ്വർണവും എടുത്തു. പിന്നീട് എന്നെ തിരിച്ച് ഹാളിലേക്ക് കൊണ്ടുപോയ ശേഷം സ്റ്റെയർകേസിലേക്ക് കയറാൻ ആവശ്യപ്പെട്ടു. ഇതിനിടെ മുഖത്ത് മുളക് പൊടി വിതറി. പിന്നാലെ സംഘം രക്ഷപ്പെട്ടു. ഏത് വഴിയാണ് അവർ വന്നതെന്നും പോയതെന്നും അറിയില്ല'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |