ക്വലാലംപുർ: മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് മലയാളി താരം എച്ച്.എസ്. പ്രണോയ്. ഇന്നലെ നടന്ന ഫൈനലിൽ ലോക 34-ാം റാങ്കുകാരനായ ചൈനീസ് താരം വെംഗ് ഹോംഗ് യാംഗിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിൽ കീഴടക്കിയാണ് പ്രണോയ്‌യുടെ കിരീടനേട്ടം. സ്‌കോർ 21-19, 13-21, 21-18. പ്രണോയ്‌യുടെ കരിയറിലെ ആദ്യത്തെ ബി.ഡബ്ള്യു.എഫ് വേൾഡ് ടൂർ കിരീടമാണിത്. 2024ൽ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള ക്വാളിഫയിംഗ് ടൂർണമെന്റുകളിൽ ആദ്യത്തേതായിരുന്നു മലേഷ്യ മാസ്റ്റേഴ്സ്.
കലാശപ്പോരിൽ ആദ്യ ഗെയിം സ്വന്തമാക്കിയാണ് ലോക ഒൻപതാം റാങ്കുകാരനായ പ്രണോയ് തുടങ്ങിയത്. ആദ്യഎന്നാൽ രണ്ടാം ഗെയിമിൽ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. 13 പോയിന്റ് മാത്രമാണ് പ്രണോയ്ക്ക് രണ്ടാം ഗെയിമിൽ നേടാനായത്. അവസാന ഗെയിമിലും വെംഗ് ഹോംഗ് യാംഗ് മികച്ചുനിന്നെങ്കിലും പ്രണോയിയെ മറികടക്കാനായില്ല. 21-18 ന് മൂന്നാം ഗെയിമും കിരീടവും പ്രണോയ് സ്വന്തമാക്കി.
തുരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിന്റയും ഹസീനയുടെയും മകനാണ് പ്രണോയ്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാഡമിയിലാണ് പരിശീലനം. കഴിഞ്ഞ വർഷം തോമസ് കപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2018 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. ഈ മാസമാദ്യം കരിയർ ബെസ്റ്റായ ഏഴാം റാങ്കിലേക്ക് എത്തിയിരുന്ന പ്രണോയ് കഴിഞ്ഞവാരമാണ് ഒൻപതാം റാങ്കിലായത്. ഈ കിരീടനേട്ടത്തോടെ റാങ്ക് വീണ്ടും ഉയരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |