തിരൂർ: ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഫർഹാനയും ഷിബിലിയും ആഷിഖും ശ്രമിച്ചത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ. ഫർഹാനക്കൊപ്പമുള്ള നഗ്നചിത്രമെടുക്കാൻ നടത്തിയ ശ്രമം സിദ്ദിഖ് ശക്തമായി പ്രതിരോധിച്ചതോടെ പ്രതികൾ അഞ്ച് മിനിട്ടുകൊണ്ട് കൊല നടത്തുകയായിരുന്നു. സംഭവത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നൽകും.
കോടതി കസ്‌റ്റഡി അപേക്ഷ അനുവദിച്ചാൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും.സംഭവം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്‌ഷനിലുള്ള 'ഡി കാസ ഇൻ' ലോഡ്‌ജ്, ഇലക്‌ട്രിക് കട്ടർ വാങ്ങിയ കല്ലായി റോഡ് പുഷ്‌പ ജംഗ്‌ഷനിലെ സ്ഥാപനം, ട്രോളിബാഗ് വാങ്ങിയ കട, മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയ അട്ടപ്പാടി ചുരം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.
കൊലനടത്തിയത് ഇവർ തന്നെയെന്ന് സമ്മതിച്ചെങ്കിലും ഇതിനായി ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതിൽ പൊലീസിന് വ്യക്തത വരുത്താൻ വിശദമായ ചോദ്യംചെയ്യൽ ആവശ്യമാണ്. കൃത്യത്തിന് ശേഷം ഷിബിലിയുടെ ഒപ്പം പെരിന്തൽമണ്ണയിൽ ജോലി ചെയ്‌ത പരിചയക്കാരനായ ഒരു ആസാം സ്വദേശിയുടെ വീട്ടിലേക്കാണ് പ്രതികൾ മുങ്ങാൻശ്രമിച്ചത്.
ഇതിനൊപ്പം സംഭവദിവസം തെക്കൻ ജില്ലയിലുള്ള ഒരു സുഹൃത്തിനോട് കോഴിക്കോടെത്താൻ ഫർഹാന ആവശ്യപ്പെട്ടിരുന്നതായി ഫോൺ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്‌തപ്പോൾ പറഞ്ഞിരുന്നു. എന്നാൽ തിരക്കുള്ളതുകൊണ്ട് വരാനാകില്ലെന്ന് ഇയാൾ പ്രതികളെ അറിയിച്ചു. കൊലയെക്കുറിച്ച് ഇയാൾക്ക് വിവരമില്ലായിരുന്നു എന്നാണ് സൂചന. കേസിൽ ഇയാൾ സാക്ഷിയാകും എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |