കോട്ടയം : ഒരുനാടിനെ മുൾമുനയിൽ നിറുത്തിയ അരിക്കൊമ്പൻ അതിരമ്പുഴയിലെ പുൽത്തകിടിയിൽ ശാന്തനായി ഉറങ്ങുകയാണ്. സെൽഫിയെടുക്കാനും ദൃശ്യങ്ങൾ പകർത്താനുമായി ആളുകളുടെ തിരക്ക്...ആനകളോടുള്ള കമ്പം മൂത്ത് അശ്വിൻ എന്ന കൊച്ചുമിടുക്കന്റെ കരവിരുതിൽ വിരിഞ്ഞ മിനിയേച്ചർ പതിപ്പാണ് ഇതിനോടകം സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്. വീടിനോട് ചേർന്നുള്ള ആറ് സെന്റ് സ്ഥലത്താണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.
പൂർണ്ണമായും മണ്ണിൽ നിർമ്മിച്ചെടുത്ത രൂപത്തിൽ സിമന്റ് പൂശി. രണ്ട് ദിവസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. തേയിലത്തോട്ടത്തിന് പകരമാണ് പുൽത്തികിടി ഒരുക്കിയിരിക്കുന്നത്. ആനകളോടുള്ള കമ്പവും അരിക്കൊമ്പന്റെ ഉറങ്ങുന്ന ചിത്രവും ഏറെ ആകർഷിച്ചിരുന്നുവെന്ന് അശ്വിൻ പറയുന്നു. അരിക്കൊമ്പനെ ലോറിയിൽ കൊണ്ടുപോകുന്ന മാതൃകയും നിർമ്മിച്ചിട്ടുണ്ട്. തെർമോക്കോൾ ഉപയോഗിച്ച് നാട്ടാനകളായ പാമ്പാടി രാജൻ, പാമ്പാടി സുന്ദരൻ, തെച്ചിക്കോട്ട് രാമചന്ദ്രൻ, പുതുപ്പള്ളി കേശവൻ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഒപ്പം ജിറാഫ്, മുതല തുടങ്ങിയവയും. ഇവയിൽ ഭൂരിഭാഗവും വിറ്റുപോയി. അരിക്കൊമ്പന്റെ മാതൃകയ്ക്കായി ആവശ്യക്കാരുണ്ട്.
അടുത്തത് ചക്കക്കൊമ്പൻ
ക്രാഫ്റ്റിംഗ് കൂടാതെ, ചിത്രരചന, കൊത്തുപണി, ചെണ്ടമേളം എന്നിവയിലും അശ്വിൻ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഒഴിവ് വേളകളിലാണ് നിർമ്മാണം. ചക്കക്കൊമ്പൻ ചക്ക പറിച്ചെടുക്കുന്ന രംഗം പുനർസൃഷ്ടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ അശ്വിൻ. കോതനല്ലൂർ ഇമ്മാനുവേൽ സ്‌കൂളിൽ നിന്ന് പത്താംക്ലാസ് വിജയിച്ചു. അതിരമ്പുഴ കാട്ടാത്തി സുനിൽകുമാർ, മഞ്ജുഷ ദമ്പതികളുടെ മകനാണ്. ആറാം ക്ലാസ് വിദ്യാർത്ഥിനി അശ്വിനിയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |