അഹമ്മദാബാദ്: മഴ വില്ലനായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസുമായുള്ള ഇന്നലെ നിശ്ചയിച്ച ഫൈനൽ മത്സരം ടോസ് പോലുമാകാതെ മുടങ്ങിയിരുന്നു. ഇത് മൂലം നിരാശരായ ആരാധകർ റിസർവ് ദിനമായ ഇന്ന് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിലാണ് പ്രതീക്ഷ പുലർത്തുന്നത്. സിഎസ്കെയുടെ തേരാളിയായ മഹേന്ദ്ര സിംഗ് ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിമരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായതിനാൽ തന്നെ ഫെയർവെൽ മാച്ചെന്ന നിലയിൽ മത്സരത്തിനായി കാത്തിരിക്കുന്നവരും നിരവധിയാണ്.
ഇന്നലത്തേതിന് വ്യത്യസ്തമായി അനുകൂല കാലാവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും മഴയുടെ സാദ്ധ്യത പൂർണമായി തള്ളിക്കളയാനാകില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഡക്‌വർത്ത് ലൂയീസ് നിയമം മുതൽ സൂപ്പർ ഓവർ വരെയുള്ള മാർഗങ്ങൾ പരിഗണിക്കപ്പെടും.
ഇന്ത്യൻ സമയം ഏഴരയ്ക്കാണ് റിസർവ് ദിനത്തിലെ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായ് ഏഴ് മണിക്ക് ടോസ് വീഴും. ഇതിനിടയ്ക്ക് മഴയുണ്ടായി മത്സരം തടസപ്പെട്ടാൽ ഓവർ ചുരുക്കേണ്ടി വരും. 9..40ന് വരെ മാത്രമായിരിക്കും ഓവർ ചുരുക്കാതെ കളിയാരംഭിക്കുക. ഇതിന് ശേഷം സമയത്തിനനുസരിച്ച് ഓവറുകൾ വെട്ടിച്ചുരുക്കും. ഇങ്ങനെ അഞ്ച് ഓവർ വരെ മത്സരം ചുരുക്കാം. 11.56വരെ മത്സരം തുടങ്ങാനായില്ലെങ്കിലായിരിക്കും കളി അഞ്ച് ഓവറായി ചുരുക്കുക. 12.50ന് മുൻപ് ഇരുടീമുകളുടെയും ഇന്നിംഗ്സ് അവസാനിപ്പിക്കുകയും വേണം. ഇതിനൊന്നും സാധിച്ചില്ലെങ്കിൽ അവസാന മാർഗമായി സൂപ്പർ ഓവറും പരീക്ഷിക്കും. 12.50 വരെ മത്സരം ആരംഭിക്കാനായില്ലെങ്കിലായിരിക്കും സൂപ്പർ ഓവർ നടത്തുക.
പിന്നീട് ശേഷിക്കുന്നത് ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമുള്ള ഫല നിശ്ചയമാണ്. 7.30യ്ക്ക് തന്നെ മത്സരം ആരംഭിക്കുകയും ആദ്യം ബാറ്റ് ചെയ്യുന്ന ടീം 20 ഓവർ പൂർത്തിയാക്കി കഴിഞ്ഞ്, രണ്ടാം ഇന്നിംഗ്സിൽ അഞ്ച് ഓവറിന് ശേഷം മഴയെത്തിയാൽ ഡക്വർത്ത് ലൂയീസ് നിയമപ്രകാരം വിജയിയെ പ്രഖ്യാപിക്കും.
ഇന്നലത്തേതിന് സമാനമായി വൈകിയും മത്സരം ആരംഭിക്കാനാകാത്ത സാഹചര്യമുണ്ടായാൽ അത് അഞ്ചാം കപ്പിൽ മുത്തമിടാനൊരുങ്ങുന്ന സിഎസ്കെയ്ക്ക് പ്രതികൂലമാകും. കാരണം പോയിന്റ് നിലയിൽ മുന്നിലുള്ള ഗുജറാത്ത് ടൈറ്റൻസിനെയായിരിക്കും ആ സാഹചര്യത്തിൽ വിജയിയായി പ്രഖ്യാപിക്കുക. അതോടെ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നിലനിർത്തുകയും സിഎസ്കെ ആരാധകർക്ക് നിരാശരായി മടങ്ങേണ്ടിയും വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |