തിരുവനന്തപുരം: സൈനിക ആവശ്യങ്ങൾക്കടക്കം ഇന്ത്യ വികസിപ്പിച്ച ഗതിനിർണയ സംവിധാനമായ നാവിക് കരുത്തുറ്റതാക്കാൻ രണ്ടാംതലമുറയിലെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയുടെ ജി.പി.എസിന് പകരമുള്ളതാണ് ഇന്ത്യയുടെ നാവിക്.
നിലവിൽ ഒന്നാം തലമുറയിലെ എട്ട് ഉപഗ്രഹങ്ങൾ സംയുക്തമായാണ് ഈ ദൗത്യം നിറവേറ്റുന്നത്. ഇവയിൽ നാലെണ്ണത്തിന് പകരമായി ഉപയോഗിക്കാനാണ് രണ്ടാം തലമുറ ഉപഗ്രഹങ്ങൾ. ഇതിൽപ്പെട്ട എൻ.വി.എസ്-01 ആണ് ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. ഈ ശ്രേണിയിലെ നാവിഗേഷനുള്ള നാല് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
അതോടെ 50 നാനോ സെക്കൻഡുവരെ കൃത്യതയോടെ ഇന്ത്യൻ ഗതിനിർണയ സംവിധാനം പ്രവർത്തിക്കും. ഇന്ത്യയ്ക്ക് ചുറ്റുമുള്ള 1500കിലോമീറ്റർ മേഖലയിൽ ലൊക്കേഷൻ പൊസിഷനിംഗ് കൃത്യമായി നടത്താനാവും.
ഇന്ത്യക്കു പുറമേ, അമേരിക്ക, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കാണ് ഈ സംവിധാനം സ്വന്തമായുള്ളത്. സിവിൽ ആവശ്യങ്ങൾക്ക് ലോകവ്യാപകമായി സഹകരിക്കാറുണ്ട്. കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ സൈനികാവശ്യത്തിന് ജി.പി.എസ്. സേവനങ്ങൾ കൈമാറാൻ അമേരിക്ക വിസമ്മതിച്ചതോടെയാണ് ഇന്ത്യ സ്വന്തം നാവിഗേഷൻ സംവിധാനം വികസിപ്പിച്ചത്.
റുബീഡിയം കൊണ്ടുള്ള അറ്റോമിക് ക്ളോക്ക്,അതിശക്തമായ എൽ-1,എൽ-5 സിഗ്നൽ ട്രാൻസ്പോണ്ടറുകൾ എന്നിവയാണ് പുതിയ ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത.
ഇന്നലെ രാവിലെ 10.42നാണ് എൻ.വി.എസുമായി ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റ് കുതിച്ചുയർന്നത്. 19 മിനിറ്റിനുള്ളിൽ 251കിലോമീറ്റർ ഉയരത്തിലുള്ള ട്രാൻസ്മിഷൻ ഭ്രമണപഥത്തിൽ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. 36000കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തിലെ ഇന്ധനം ഉപയോഗിച്ച് ഇനി ഉയർത്തും.
ദൗത്യം
അതീവ കൃത്യതയോടെ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻ
ഇലക്ട്രോണിക് യുദ്ധോപകരണങ്ങളുടെ കൃത്യമായ പ്രയോഗം
റഡാർ സംവിധാനങ്ങൾക്കും യുദ്ധ വിമാനങ്ങൾക്കും കൃത്യമായ സൂചനകൾ
സേനാവിഭാഗങ്ങളുടെ സിഗ്നൽ സംവിധാനം അതിശക്തമാവും
സിവിൽ വിമാനങ്ങൾക്കും കപ്പലുകൾക്കും റോഡുമാർഗം ചരക്കുനീക്കത്തിനും നേട്ടം
ആയുസ്: 12 വർഷം
ഭാരം: 2232കിലോ ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |