ആലപ്പുഴ: കാലപ്പഴക്കമുള്ള ഹൗസ് ബോട്ട് സഞ്ചാരികളുമായുള്ള സവാരിക്കിടെ മണൽത്തിട്ടയിലിടിച്ച് കായലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് തൃശ്ശിനാപ്പള്ളി ശ്രീരംഗത്ത് മുത്തുകൃഷ്ണൻ, ഭാര്യ ദീപിക, മകൾ ശാന്തി എന്നിവരെ സമീപത്തെ സ്പീഡ് ബോട്ടുകളിലെ ജീവനക്കാർ രക്ഷിച്ചു. മൂന്ന് ജീവനക്കാർ ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും ടൂറിസം പൊലീസും പുളിങ്കുന്നു പൊലീസും എത്തും മുമ്പ് ഇവർ സ്ഥലംവിട്ടു.
ഇന്നലെ ഉച്ചയ്‌ക്ക് 2.30ന് വേമ്പനാട് കായലിൽ റാണി കായൽ നിലം ഭാഗത്തായിരുന്നു അപകടം. ആലപ്പുഴ കന്നിട്ട സ്വദേശി അനസ് വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ഈസ്റ്റേൺ സെഫീൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കരയിലടുപ്പിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം യാത്ര തുടർന്നപ്പോഴാണ് കായലിൽ താഴ്‌ത്തിയിരുന്ന കുറ്റിയിൽ തട്ടി ബോട്ടിന്റെ അടിപ്പലകയിൽ വിള്ളലുണ്ടായത്. തുടർന്ന് കരയിൽ നിന്ന് 40 മീറ്റർ അകലെയെത്തിയപ്പോൾ ആഴം കുറഞ്ഞ ഭാഗത്തെ മണൽത്തിട്ടയിലിടിച്ച് മറിയുകയുമായിരുന്നു. ബോട്ട് വെള്ളത്തിൽ താഴും മുമ്പ് യാത്രക്കാരെ രക്ഷിച്ചതിനാൽ ദുരന്തം ഒഴിവായി.
ബോട്ടിന് രജിസ്‌ട്രേഷനില്ല
ആലപ്പുഴ സിവിൽ സ്റ്റേഷൻ സ്വദേശി എം.എസ്. അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന് 936/12എന്ന നമ്പരിൽ 2012ൽ ആലപ്പുഴ പോർട്ട് ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ നൽകിയിരുന്നു. പിന്നീടിത് ആലപ്പുഴ പൂന്തോപ്പ് വാർഡിലുള്ള ചാണ്ടി ഫിലിപ്പിന് വിറ്റു. ഇയാളിൽ നിന്ന് പാട്ടത്തിനെടുത്താണ് അനസ് സർവീസ് നടത്തിയത്. രജിസ്ട്രേഷൻ കാലവാവധി 2013 മാർച്ച് 11ന് തീർന്നെങ്കിലും പുതുക്കിയിട്ടില്ല. രജിസ്ട്രേഷൻ പുതുക്കാൻ 2018 ഫെബ്രുവരി 12ന് ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സംവിധാനമില്ലാത്തതിനാൽ പരിശോധനയിൽ പാസായില്ല. ബോട്ടിന്റെ ഇൻഷ്വറൻസും അവസാനിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |