തിരുവനന്തപുരം: രാജ്യത്തെ ലോക യശ്ശസിലേക്ക് കൈപിടിച്ചുയർത്തിയ മോദി സർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്ത്ലജെ. എന്നാൽ കേന്ദ്രപദ്ധതികളെല്ലാം പൂർണ്ണമായി കേരളത്തിലെത്തുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ സംസ്ഥാനം കൈമാറാത്തതാണ് തടസം. എൻ.ഡി.എ സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാദ്ധ്യമ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന പദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മോദി സർക്കാർ നൽകിയ വന്ദേഭാരത് എക്സ് പ്രസ് മലയാളികൾ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിന് ആളുകൾക്ക് കേരളത്തിൽ വീടുകൾ ലഭിച്ചു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |