തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം സർക്കാർ സ്കൂളുകളിലെ താത്കാലിക അദ്ധ്യാപക നിയമനങ്ങൾക്ക് പി.എസ്.സി ലിസ്റ്റിലുള്ളവർക്കായിരിക്കും മുൻഗണനയെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
ഒരു സ്കൂളിലും പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകില്ല.
സ്കൂൾ തുറക്കലിന് മുന്നോടിയായി ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവത്കരണം എന്നിവയെല്ലാം പൂർത്തിയായി. എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി രൂപീകരിക്കും. വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ കൗൺസലർമാർ 1012 പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നു. കൂടുതൽ പൊതുവിദ്യാലയങ്ങളിൽ കൗൺസലർമാരുടെ സേവനം ഏർപ്പെടുത്തും. ലഹരി വിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ളാസ് അദ്ധ്യാപകർ എല്ലാ കുട്ടികളുടെയും ഫോൺ നമ്പറുകൾ സൂക്ഷിക്കണം. സ്കൂളുകളിൽ യൂണിഫോം വിതരണം 94.56 ശതമാനവും പാഠപുസ്തക വിതരണം 91.4 ശതമാനവും പൂർത്തിയായി. സ്കൂൾ പ്രവേശനോത്സവ ഗാനവും പ്രവേശനോത്സവ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു.
വാർത്താസമ്മേളനത്തിൽ ഐ.ബി സതീഷ് എം.എൽ.എ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, ഗായിക മഞ്ജരി, കവി മുരുകൻ കാട്ടാക്കട, സംഗീതസംവിധായകൻ വിജയ് കരുൺ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |