തിരുവനന്തപുരം: നിയമസഭാ സാമാജികർക്കെതിരെ വ്യാജ ആരോപണമുന്നയിച്ച വാച്ച് ആൻഡ് വാർഡിനും മ്യൂസിയം എസ്.ഐക്കുമെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ അവകാശലംഘന നോട്ടീസിൽ അന്വേഷണം സ്പീക്കർ എ.എൻ. ഷംസീർ നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു.
നിയമസഭാചട്ടം 50 പ്രകാരം പ്രതിപക്ഷം നൽകുന്ന അടിയന്തരപ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി തേടാൻ പോലും അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 15ന് സ്പീക്കറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തിയ യു.ഡി.എഫ് എം.എൽ.എമാരെ പ്രകോപനമില്ലാതെയാണ് അഡിഷണൽ ചീഫ് മാർഷലിന്റെ നേതൃത്വത്തിൽ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ച് നീക്കിയതെന്ന് ചെന്നിത്തല നോട്ടീസിൽ ചൂണ്ടിക്കാട്ടി. ബലപ്രയോഗത്തിൽ എം.എൽ.എമാരായ സനീഷ് കുമാർ ജോസഫിനും കെ.കെ. രമയ്ക്കും പരിക്കേറ്റുവെന്ന് മനസ്സിലായതോടെയാണ് അതിനെ പ്രതിരോധിക്കാൻ അഡിഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും സാർജന്റ് അസിസ്റ്റന്റ് ഷീനയും അംഗങ്ങൾക്കെതിരെ വ്യാജ ആരോപണമുന്നയിച്ച് പരാതിനൽകിയത്. ഈ പരാതിയിന്മേൽ എം.എൽ.എമാരായ റോജി എം.ജോൺ, പി.കെ. ബഷീർ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെ രണ്ട് മുതൽ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് മ്യൂസിയം പൊലീസ് കേസെടുത്തു. അംഗങ്ങൾ ആക്രമിച്ച് കൈക്ക് പരിക്കേല്പിച്ചുവെന്ന വ്യാജ പരാതി നൽകിയതിലൂടെ ഏഴ് അംഗങ്ങളെ പൊതുജനമദ്ധ്യത്തിൽ അവഹേളിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ അക്രമകാരികളെന്ന് പ്രചരിപ്പിക്കാനും വഴിയൊരുക്കി. ഇതിലൂടെ നിയമസഭയുടെയും സാമാജികരുടെയും പ്രത്യേകാവകാശങ്ങളുടെ ലംഘനമാണ് നടത്തിയത്. നിയമസഭാപരിസരത്ത് നടന്ന വിഷയത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിജുകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സ്പീക്കറുടെ അനുമതി തേടാതിരിക്കുകയും നിയമസഭാ സെക്രട്ടേറിയറ്റിലെ സി.സി ടി.വി ഫൂട്ടേജടക്കം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തതിലൂടെ സാമാജികരുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനമാണ് നടത്തിയതെന്നും നോട്ടീസിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
കൈയാങ്കളിക്കേസ്:
തുടരന്വേഷണ ഹർജിയെ
എതിർത്ത് സർക്കാർ
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുൻ എം.എൽ.എമാരായ ഇ.എസ്.ബിജിമോൾ, എ.ഗീതാഗോപി എന്നിവർ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. ഹർജി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ സി.ജെ.എം കോടതിയെ അറിയിച്ചു. ഹർജിയിൽ കക്ഷിചേരാനുള്ള കോൺഗ്രസ് നേതാവ് ടി.യു രാധാകൃഷ്ണന്റെ ആവശ്യത്തെ എതിർത്താണ് സർക്കാർ നിലപാടറിയിച്ചത്. സി.ജെ.എം ഷിബു ഡാനിയേലാണ് ഹർജി പരിഗണിച്ചത്.
നിയമപരമായി നിലനിൽക്കാത്ത ഹർജിയാണിതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ കെ. ബാലചന്ദ്രമേനോൻ വാദിച്ചു. കേസിലെ പ്രതിയായ മന്ത്രി വി. ശിവൻകുട്ടിക്ക് കാലാവധി തികയുന്നത് വരെ വിചാരണയിൽ നിന്ന് രക്ഷപ്പെടാനാണ് ഇടതു നേതാക്കളുടെ ഹർജിയെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകൻ എം.ജെ. ദീപക് പറഞ്ഞു. പരിക്കേറ്റ വനിതാ എം.എൽ.എമാർ നീതിക്കായാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ വെമ്പായം എ.എ.ഹക്കീം വാദിച്ചു. ജൂൺ 12നകം ആക്ഷേപങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |