കൊച്ചി: വൈക്കം സത്യഗ്രഹത്തിലെ ധീരനായ പോരാളി ആമചാടി തേവന്റെ ചരിത്രം വിസ്മൃതിയിലാകാൻ പാടില്ലെന്ന കെ.പി.സി.സിയുടെ ഉറച്ച തീരുമാനമാണ് സ്മൃതികുടീരം യാഥാർത്ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.സി.സി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷകമ്മിറ്റി ആമചാടി തുരുത്തിൽ നിർമ്മിച്ച സ്മൃതിമണ്ഡപ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങൾ വായിച്ച് നേടിയ അറിവിലൂടെ കോൺഗ്രസിലേക്കും മഹാത്മാഗാന്ധിയിലേക്കും സ്വാതന്ത്ര്യസമരത്തിലേക്കും ആകർഷിക്കപ്പെട്ട ആമചാടി തേവൻ സത്യഗ്രഹത്തിന്റെ ഭാഗമായി. ടി.കെ. മാധവനൊപ്പം അയിത്തം ലംഘിച്ച് പൂത്തോട്ട ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കുമ്പോൾ സവർണ ഗുണ്ടകൾ കണ്ണിൽ ചുണ്ണാമ്പ് എഴുതി അദ്ദേഹത്തെ അന്ധനാക്കി- സതീശൻ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബി.ആർ.അംബേദ്കറുടെ ചെറുമകൻ ആനന്ദരാജ് അംബേദ്കർ മുഖ്യാതിഥിയായി. എം.പിമാരായ ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട്, എം.എൽ.എമാരായ കെ. ബാബു, ഉമ തോമസ്, ഡി.സി.സി. പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, നാട്ടകം സുരേഷ് (കോട്ടയം) തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹം
നാഴികക്കല്ല്: ആനന്ദരാജ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയസമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അംഗീകരിച്ചതിനു ശേഷം നടന്ന ആദ്യത്തെ ഐതിഹാസിക പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ഡോ.ബി.ആർ. അംബേദ്കറുടെ ചെറുമകനും മഹാരാഷ്ട്രയിലെ സിദ്ധാർത്ഥ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഡയറക്ടറുമായ ആനന്ദരാജ് അംബേദ്കർ പറഞ്ഞു.
പൂത്തോട്ടയിലെ ആമചാടി തുരുത്തിൽ കെ.പി.സി.സി നിർമ്മിച്ച ആമചാടി തേവൻ സ്മൃതികുടീരം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ ദളിതർക്കും പിന്നാക്ക സമുദായങ്ങൾക്കും സഞ്ചാരസ്വാതന്ത്ര്യം വിലക്കിയതിനെതിരെ നടന്ന സമരത്തിന് പിന്നാലെയാണ് 1927ൽ മഹാരാഷ്ട്രയിലെ ദളിതർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരായും ദളിതരുടെ രാഷ്ട്രീയമുന്നേറ്റത്തിനായും അംബേദ്കറുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നത്. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയശേഷമാണ് ഡോ. അംബേദ്കർ സാമൂഹ്യനവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചത്. ചെറുപ്രായത്തിൽ അക്ഷരാഭ്യാസം നേടാൻ അവസരം ലഭിച്ചതാണ് പുലയ സമുദായത്തിൽ ജനിച്ച ആമചാടി തേവനെ സാമൂഹ്യനവോത്ഥാന പോരാട്ടത്തിലെ മുന്നണി പോരാളിയാക്കിയതെന്നും ആനന്ദരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |