ന്യൂഡൽഹി: തിരിച്ചറിയൽ രേഖയോ, പ്രത്യേക സ്ലിപ്പോ, അപേക്ഷയോ ഇല്ലാതെ 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ അനുവദിക്കരുതെന്ന പൊതുതാൽപര്യഹർജി ഡൽഹി ഹൈക്കോടതി തളളി. നോട്ടുനിരോധനമല്ലെന്നും, നിയമപരമായ പ്രക്രിയ മാത്രമാണെന്നുമുളള റിസർവ് ബാങ്കിന്റെ നിലപാട് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പൊതുതാൽപര്യമുളള വിഷയമാണെന്ന് തെളിയിക്കുന്ന ഒന്നും പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു.
ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ആണ് ഹർജിക്കാരൻ. 2000 രൂപ നോട്ട് പിൻവലിച്ച നടപടിയെയല്ല ചോദ്യം ചെയ്യുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. തിരിച്ചറിയൽ രേഖ ആവശ്യമില്ലെന്നും, പ്രത്യേക ഫോം പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നുമുളള റിസർവ് ബാങ്കിന്റെയും സ്റ്രേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും നിലപാടിനെയാണ് എതിർക്കുന്നത്. യുക്തിരഹിതവും, ഏകപക്ഷീയവുമായ തീരുമാനമാണ്. സ്വന്തം അക്കൗണ്ടിൽ മാത്രമേ നോട്ടുകൾ നിക്ഷേപിക്കാൻ അനുവദിക്കാവൂയെന്നും, അങ്ങനെയെങ്കിൽ മാത്രമേ കളളപ്പണം കണ്ടുക്കെട്ടാനുളള സർക്കാരിന്റെ ശ്രമങ്ങൾക്ക് സഹായമാകുകയുളളുവെന്നും ഹർജിക്കാരൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |