കുത്തേറ്റത് 22 തവണ, തല തകർന്നു
ആൺ സുഹൃത്ത് പിടിയിൽ
ന്യൂഡൽഹി: തിരക്കേറിയ റോഡിൽ നാട്ടുകാർ നോക്കിനിൽക്കെ 16കാരിയെ തുരുതുരാ കുത്തിയും സ്ലാബിന്റെ കഷ്ണംകൊണ്ട് തലതകർത്തും അതിക്രൂരമായി കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. സുഹൃത്ത് ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. വടക്കൻ ഡൽഹിയിൽ രോഹിണി ഷഹ്ബാദ് ഡയറി മേഖലയിൽ ഞായറാഴ്‌ച രാത്രി 8.45നായിരുന്നു രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം. രോഹിണി സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്.
സംഭവത്തിൽ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായ സാഹിലാണ് (20) അറസ്റ്റിലായത്. കൊലയ്ക്കുശേഷം പ്രതി ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്തുടർന്നെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. അവിടെ ബന്ധുവീട്ടിലെത്തിയ പ്രതി പിതാവിനെ മൊബൈലിൽ വിളിച്ചിരുന്നു. തുടർന്നാണ് പൊലീസ് വലയിലായത്.
22 കുത്ത് പെൺകുട്ടിയുടെ ശരീരത്തിലേറ്റിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സുഹൃത്തിന്റെ വീട്ടിൽ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെയാണ് പിന്തുടർന്നെത്തിയ പ്രതി ആക്രമിച്ചത്. ആക്രോശിച്ചെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന വലിയ കത്തികൊണ്ട് തുരുതുരാ കുത്തുകയായിരുന്നു. താഴെവീണ പെൺകുട്ടിയെ സമീപത്തുകിടന്ന സ്ലാബിന്റെ കഷ്ണമെടുത്ത് എറിഞ്ഞു. അതുപയോഗിച്ച് തലയിൽ തുടരെത്തുടരെ ഇടിച്ചു. തുടർന്ന് പിന്തിരിഞ്ഞ പ്രതി വീണ്ടുമെത്തി മരണം ഉറപ്പാക്കിയശേഷമാണ് രക്ഷപ്പെട്ടത്.
ആ സമയമത്രയും ആളുകൾ നോക്കി നിന്നെങ്കിലും ആക്രോശിച്ച നിന്ന പ്രതിയെ തടയാൻ ആരും ധൈര്യപ്പെട്ടില്ല. നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് രക്തത്തിൽ കുളിച്ച് കിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി സൂചനയുണ്ട്. സമീപത്തെ കെട്ടിടത്തിലെ സി.സി ടിവിയിൽ കൊലപാതക ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പൊലീസിനോട്
റിപ്പോർട്ട് തേടി
സംഭവത്തിൽ ദേശീയ ശിശു സംരക്ഷണ അവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി. ഡൽഹിയിൽ ക്രിമിനലുകൾക്ക് പൊലീസിനെ ഭയമില്ലാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തി. ക്രമസമാധാനം ലഫ്‌റ്റനന്റ് ഗവർണറുടെ ചുമതലയാണ്. എന്തെങ്കിലും നടപടിയെടുക്കൂയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ ക്രമസമാധാന പ്രശ്‌നമായി മാത്രമാണ് ആം ആദ്മി പാർട്ടി കാണുന്നതെന്ന് ബി.ജെ.പി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |