മിൻസ്ക് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ആരോപണം.
ലുകാഷെൻകോയ്ക്ക് വിഷബാധയേറ്റെന്ന് സംശയമുണ്ടെന്നും അദ്ദേഹത്തെ മോസ്കോയിലെ സെൻട്രൽ ക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതെന്നും ബെലറൂസ് പ്രതിപക്ഷ നേതാവ് വലേറി സെപ്‌കലോ പറയുന്നു. ശനിയാഴ്ച പോസ്റ്റ് ചെയ്ത ടെലിഗ്രാം പോസ്റ്റിലാണ് വലേറി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ലുകാഷെൻകോയെ എന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നോ അദ്ദേഹം നിലവിൽ ആശുപത്രിയിൽ തുടരുകയാണോ എന്നും വ്യക്തമാക്കിയിട്ടില്ല.
തനിക്ക് ലഭിച്ച വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വലേറി തന്നെ ചൂണ്ടിക്കാട്ടി. ഗുരുതരാവസ്ഥയിലുള്ള ലുകാഷെൻകോയെ രക്ത ശുദ്ധീകരണ പ്രക്രിയകൾക്ക് വിധേയമാക്കിയെന്നും നിലവിൽ അദ്ദേഹത്തിന് യാത്ര ചെയ്യാനാകാത്ത സ്ഥിതിയിലാണെന്നും വലേറി പറയുന്നു. ബെലറൂസിലെ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും യു.എസിലെ മുൻ ബെലറൂസ് അംബാസഡറുമാണ് വലേറി.
പുട്ടിനുമായി കൂടിക്കാഴ്ച നടത്താനും ബെലറൂസിൽ റഷ്യൻ ആണവായുധങ്ങൾ വിന്യസിക്കുന്നത് സംബന്ധിച്ച കരാറിൽ ഒപ്പിടാനും ലുകാഷെൻകോ കഴിഞ്ഞാഴ്ച മോസ്കോയിലെത്തിയിരുന്നു. വ്യാഴാഴ്ച അദ്ദേഹം റഷ്യൻ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അതേ സമയം, ഇന്നലെ ബെലറൂസിന്റെ തലസ്ഥാനമായ മിൻസ്കിൽ വച്ച് ലുകാഷെൻകോയും റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണറും തമ്മിൽ ചർച്ച നടത്തിയിരുന്നെന്ന് രാജ്യത്തെ വാർത്താ ഏജൻസി അറിയിച്ചു.
അതേ സമയം, ലുകാഷെൻകോയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സമീപകാലത്തായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ മാസം ആദ്യം ലുകാഷെൻകോ വലത് കൈയ്യിൽ ബാൻഡേജ് കെട്ടിയ നിലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പുട്ടിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളാണ് ലുകാഷെൻകോ. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയ്ക്ക് പിന്തുണ നൽകുന്ന ഏറ്റവും അടുത്ത സഖ്യരാജ്യമാണ് ബെലറൂസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |