കോഴിക്കോട്: ഹോട്ടലുടമയായിരുന്ന സിദ്ദിഖിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫർഹാന. താൻ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നുമാണ് ഫർഹാന പറഞ്ഞത്. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. ഷിബിലിയ്ക്കും ആഷിക്കിനും ഒപ്പം നിന്നു- തെളിവെടുപ്പിനെത്തിയപ്പോഴാണ് പൊലീസ് വാഹനത്തിനുള്ളിൽ വച്ച് ഫർഹാന വെളിപ്പെടുത്തിയത്. ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താൻ സിദ്ദിഖിന്റെ കെെയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഫർഹാനയുടെ മറുപടി. ഷിബിലിയും സിദ്ദിഖും തമ്മിൽ റൂമിൽ വച്ച് തർക്കമുണ്ടായതായും ഫർഹാന വെളിപ്പെടുത്തി.
ഫർഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക സമയത്ത് ഫർഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്‌ത്രം വീട്ടിന്റെ പിറകിൽ ഇട്ട് കത്തിച്ചിരുന്നു. ഇതിന്റെ അവശിഷ്ടം പൊലീസ് കണ്ടെത്തി. പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയിൽ തള്ളുകയായിരുന്നു. ഹണിട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി ഫർഹാന, സിദ്ദിഖിനെ ഡി കാസ ഇൻ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഈ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |