മോസ്കോ: റഷ്യൻ കടന്നാക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി യുക്രെയിൻ. മോസ്കോയിൽ ഇന്ന് പുലർച്ചെ യുക്രെയിൻ ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി മുതൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ അക്രമസംഭവങ്ങൾ പ്രധാനമായും യുക്രെയിൻ അതിർത്തിയ്ക്കുള്ളിലായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ റഷ്യൻ അതിർത്തി കടന്നെത്തിയ യുക്രെയിൻ ഡ്രോണുകൾ മോസ്കോയിൽ ആക്രമണം നടത്തുകയായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അടക്കമുള്ള പ്രമുഖരുടെ വസതികൾ സ്ഥിതി ചെയ്യുന്ന മോസ്കോയുടെ പടിഞ്ഞാറൻ മേഖലയിലാണ് യുക്രെയിന്റെ വ്യോമാക്രമണമുണ്ടായത്. ബഹുനില മന്ദിരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി മോസ്കോ മേയർ അറിയിച്ചു. അതിർത്തി കടന്നെത്തിയ എട്ട് ഡ്രോണുകളെ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 25-ഓളം ഡ്രോണുകൾ ആക്രമണത്തിൽ പങ്കെടുത്തതായാണ് വിവരം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യൻ തലസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത ആക്രമണമാണ് ഇന്നുണ്ടായത് എന്നാണ് വിലയിരുത്തൽ.
അതേസമയം ഈ മാസമാദ്യം ക്രെംലിനിൽ മറ്റൊരു ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ക്രെംലിന് മുകളിൽ രണ്ട് ഡ്രോണുകൾ പൊട്ടിത്തെറിച്ച സംഭവം വ്ളാഡിമർ പുടിന് നേരെയുള്ള യുക്രെയിനിന്റെ വധശ്രമമാണെന്നായിരുന്നു റഷ്യ ആരോപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |