ന്യൂഡൽഹി: ഒളിമ്പിക് മെഡലുകൾ ഉൾപ്പടെ തങ്ങളുടെ കായിക നേട്ടങ്ങൾ മുഴുവൻ ഗംഗാനദിയിൽ ഒഴുക്കാനെത്തിയ ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് പ്രമുഖ ഇന്ത്യൻ കായിക താരങ്ങൾ. മുൻഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ അനിൽ കുംബ്ളെ അടക്കമുള്ളവരാണ് ഗുസ്തിക്കാർക്ക് പിന്തുണയുമായെത്തിയത്. കഴിഞ്ഞദിവസം ഡൽഹി പൊലീസ് ഗുസ്തി താരങ്ങളെ തല്ലിച്ചതച്ചപ്പോൾ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ സുനിൽ ഛെത്രി അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഗുസ്തി താരങ്ങൾക്ക് ആദ്യം പിന്തുണയുമായെത്തിയത് ടോക്യോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ്. തന്റെ രാജ്യത്ത് നീതിക്ക് വേണ്ടി ഒളിമ്പിക് മെഡലിസ്റ്റുകൾക്ക് പോലും സമരം ചെയ്യേണ്ടിവരുന്നത് നാണക്കേടുണ്ടാക്കുന്നുവെന്നാണ് നീരജ് ട്വീറ്റ് ചെയ്തത്.
ലൈംഗികാരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരായ തങ്ങളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയ ഭരണകൂട നടപടിക്കെതിരെയാണ് ഒളിമ്പിക്സ് ഉൾപ്പടെയുള്ള രാജ്യാന്തരകായികവേദികളിൽ നേടിയ മെഡലുകൾ ഗംഗയിൽ സമർപ്പിക്കാൻ ഒളിമ്പിക് മെഡലിസ്റ്റുകളായ ബജ്റംഗ് പൂനിയയുടെയും സാക്ഷിമാലിക്കിന്റെയും ലോക ചാമ്പ്യൻഷിപ്പ് മെഡലിസ്റ്റായ വിനേഷ് ഫോഗാട്ടിന്റെയും നേതൃത്വത്തിൽ ഇന്നലെ വൈകിട്ടോടെ ഗുസ്തിതാരങ്ങൾ ഹരിദ്വാറിലെത്തിയത്. എന്നാൽ ഇവർക്ക് പിന്തുണയുമായെത്തിയ കർഷക നേതാക്കൾ മെഡലുകൾ നദിയിലൊഴുക്കുന്നത് ഒഴിവാക്കണമെന്ന് ശക്തമായി അഭ്യർത്ഥിച്ചതോടെ കടുംപ്രതിഷേധത്തിൽ നിന്ന് താരങ്ങൾ തത്കാലം പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |