പുൽപ്പളളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനിരയായ കർഷകനെ വീടിനടുത്തുള്ള തോട്ടത്തിൽ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായരെയാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്
. രാജേന്ദ്രൻ നായർ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പ എടുത്തതായും നിലവിൽ പലിശ സഹിതം ഏകദേശം 40 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്നും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാൽ 73000 രൂപ മാത്രമാണ് ഇദ്ദേഹം വായ്പയെടുത്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ഈ ഭൂമിയുടെ രേഖ വച്ച് ബിനാമി സംഘം തട്ടിയെടുത്തെന്നും വീട്ടുകാർ ആരോപിച്ചു.
തന്റെ പേരിൽ ബാങ്കിൽ വൻ തുക ബാദ്ധ്യതയുണ്ടെന്ന് അറിഞ്ഞത് മുതൽ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. 2016-17 കാലയളവിലാണ് പുൽപ്പളളി സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തത്.താനറിയാതെ അന്നത്തെ ഭരണസമിതിയിലെ ചിലർ ചേർന്ന് പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ഇദ്ദേഹം ബന്ധപ്പെട്ട അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു. കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം പ്രസിഡന്റായിരുന്ന സമയത്താണ് എട്ടരക്കോടി രൂപയുടെ വായ്പാ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. കേസിപ്പോൾ ഹൈക്കോടതിയിലാണ്.
തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സുൽത്താൻ ബത്തേരി തഹസിൽദാർ ഷാജി, സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഫ് എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. വൈകുന്നേരം പോസ്റ്റ്‌മോട്ടത്തിനായി കൊണ്ടുപോയി. ഭാര്യ: ജലജ, മക്കൾ: രാംജിത്ത്, ശ്രീജിത്ത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |