#അദ്ധ്യാപക സംഘടനകളുടെ എതിർപ്പ് ശക്തം
തിരുവനന്തപുരം:സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം 28 ശനിയാഴ്ചകൾ ഉൾപ്പെടെ 220 പ്രവൃത്തി ദിനം
വേണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയേക്കും.കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ അദ്ധ്യാപക സംഘടനകൾ
ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണിത്..
ഹയർ സെക്കൻഡറിയിൽ മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങി എൻട്രൻസ് കോച്ചിംഗിനുള്ള വിദ്യാർത്ഥികളുടെ അവസരം ശനിയാഴ്ച ക്ളാസുകളിലൂടെ നിഷേധിക്കപ്പെടാം. സ്കൂൾ തലത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.എസ്.എസ്, എൻ.സി.സി , വിജയഭേരി പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾക്കൊള്ളുന്നതിനാൽ ശനിയാഴ്ച ദിവസങ്ങളിലെ ക്ളാസ് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതോടെയാണ് പരാതികൾ പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചത്.
204 പ്രവൃത്തി
ദിനത്തിന് സാദ്ധ്യത
കഴിഞ്ഞ വർഷം 198 പ്രവൃത്തി ദിനങ്ങളാണുണ്ടായിരുന്നത്. നാല് ശനിയാഴ്ചകൾ കൂടിച്ചേർത്ത് 202 പ്രവൃത്തി ദിനങ്ങളാക്കി. അതാണ് ഇക്കുറി 220 ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കുട്ടികൾക്ക് പഠനം ഭാരമാകാതെയും, അദ്ധ്യാപകർക്ക് മറ്റു ഡ്യൂട്ടികൾ കൃത്യമായി നിർവഹിക്കാവുന്ന രീതിയിലും 200 പ്രവൃത്തി ദിവസത്തിൽ നിറുത്തണമെന്ന് യോഗത്തിൽ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. തുടർച്ചയായി 5 പ്രവൃത്തി ദിനം കഴിഞ്ഞു വരുന്ന ശനിയാഴ്ചകൾ ഒഴിവാക്കി മറ്റു ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ കലണ്ടർ പുതുക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു. അങ്ങനെയായാൽ 197 പ്രവൃത്തി ദിനങ്ങൾക്കൊപ്പം തുടർച്ചയായി ആറാം പ്രവൃത്തി ദിനം ഒഴികെയുള്ള ശനിയാഴ്ചകൾ ചേർത്ത് 204 പ്രവൃത്തി ദിനങ്ങളാവും. കഴിഞ്ഞ വർഷത്തെ അദ്ധ്യാപക തസ്തിക നിർണയം സംബന്ധിച്ച് എത്രയും പെട്ടന്ന് തുടർ
നടപടികളെടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |