പാലക്കാട്: അരുംകൊലയ്ക്കിരയായ ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈൽഫോൺ അട്ടപ്പാടി ചുരത്തിൽ നിന്ന് തെളിവെടുപ്പിനിടെ കണ്ടെടുത്തു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരാണ് ചുരത്തിലെ ഒൻപതാംവളവിന് താഴെ മൊബൈൽ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്.
മൃതദേഹം ഉപേക്ഷിച്ച് മടങ്ങും വഴിയാണ് ഫോൺ കളഞ്ഞത്. മൊബൈലും ആധാർ കാർഡും ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാൽ ആധാർ കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ 11.30നാണ് ഷിബിലിയും ഫർഹാനയുമായി തിരൂർ പൊലീസ് എത്തിയത്. രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹം എങ്ങനെയാണ് കാറിൽ നിന്ന് ഇറക്കിയതെന്നും കൊക്കയിൽ തള്ളിയതെന്നും പ്രതികൾ വിശദീകരിച്ചു. ആദ്യം ചുരത്തിലെ പത്താംവളവിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പിന്നീട് ഇത് വേണ്ടെന്നുവച്ച് തിരികെ വന്ന് ഒൻപതാംവളവിൽ നിന്ന് ബാഗുകൾ കൊക്കയിലേക്ക് എറിഞ്ഞു.
അട്ടപ്പാടിയിൽ നിന്ന് ചെർപ്പുളശ്ശേരി ചളവറയിലെ ഫർഹാനയുടെ വീട്ടിലേക്കാണ് പ്രതികളെ കൊണ്ടുപോയത്. കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫർഹാനയും ഷിബിലിയും കത്തിച്ചതായി പൊലീസ് കണ്ടെത്തി. ഫർഹാനയുടെ വീടിനു പിൻവശത്തെ പറമ്പിലാണ് വസ്ത്രങ്ങൾ കത്തിച്ചത്. വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇടാൻ മാതാവ് എടുക്കുന്നതിനിടെ ഫർഹാന തടഞ്ഞു. അലക്കേണ്ടെന്നും കത്തിക്കണമെന്നും മാതാവിനോട് പറഞ്ഞു. ഇവരാണ് കത്തിച്ച സ്ഥലം കാണിച്ചുകൊടുത്തത്. അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു.
ഹണിട്രാപ്പല്ലെന്ന് ഫർഹാന
താൻ ആരെയും കൊന്നിട്ടില്ലെന്നും സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്നും ഫർഹാന മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷിബിലിയാണ് എല്ലാം ചെയ്തത്. ഞാൻ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവർ തമ്മിൽ കലഹമുണ്ടായി. അപ്പോൾ ഞാൻ റൂമിലുണ്ടായിരുന്നു. ഞാൻ സിദ്ദിഖിന്റെ കൈയിൽ നിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല. ഇത് ഷിബിലിയുടെ പ്ലാനാണെന്നും ഫർഹാന പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |