തിരുവനന്തപുരം: ജനതാദൾ-എസുമായുള്ള ലയന നീക്കത്തിൽ നിന്ന് ഏറെക്കുറെ പിൻവലിഞ്ഞ എം.വി. ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ, ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളുമായുള്ള ലയന ചർച്ച സജീവമാക്കി. രണ്ട് ദിവസം മുമ്പ് കോഴിക്കോട്ട് എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനത്തിനെത്തിയ ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവുമായി ശ്രേയാംസ് കുമാർ ലയന ചർച്ചയ്ക്ക് തുടക്കമിട്ടു. വയനാട്ടിലെ ശ്രേയാംസിന്റെ വസതിയിലായിരുന്നു ചർച്ച.
രാഷ്ട്രീയ ജനതാദളിന്റെ കേരളഘടകം ഇതോടെ ത്രിശങ്കുവിലായി. ജോൺ ജോൺ നയിക്കുന്ന കേരള ഘടകം ഇപ്പോൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്. പാർട്ടി ദേശീയനേതൃത്വം ശ്രേയാംസിന്റെ കക്ഷിയെ സംസ്ഥാന ഘടകമായി സ്വീകരിക്കാനുള്ള സാദ്ധ്യത ശക്തമായിട്ടുണ്ട്. ശ്രേയാംസ് കുമാർ, ഡോ.വറുഗീസ് ജോർജ്, ചാരുപാറ രവി തുടങ്ങിയ മുൻനിര നേതാക്കളുടെ സാന്നിദ്ധ്യം ഇവർക്കൊപ്പമുള്ളതും ഇതിന് ബലമേകുന്നു. അങ്ങനെയായാൽ ജോൺ ജോണിന്റെ പാർട്ടി ഇതിലേക്ക് ലയിക്കാൻ നിർബന്ധിതരാവുകയോ , ഇല്ലാതാവുകയോ ചെയ്തേക്കാം.
ലയനം: വാതിൽ
തുറന്നിട്ട് ജെ.ഡി.എസ്
ജനതാദൾ-എസുമായുള്ള ലയനചർച്ച അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് എൽ.ജെ.ഡി നേതൃത്വം ഇതിൽ നിന്ന് പിൻവലിഞ്ഞത്. ലയിച്ച ശേഷമുള്ള പാർട്ടിയിലെ സ്ഥാനമാനങ്ങളിലടക്കം ഏറെക്കുറെ ധാരണയിലെത്തിയതായിരുന്നു.. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളിൽ ജെ.ഡി.എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ചാഞ്ചാട്ട സമീപനം എൽ.ജെ.ഡിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. പാർലമെന്റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷകക്ഷികളുടെ നിലപാടിനൊപ്പമായിരുന്നില്ല ദേവഗൗഡ.
എന്നാൽ, കർണാടകയിൽ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേവഗൗഡയെ ക്ഷണിക്കുന്നതിൽ പോലും കടുത്ത അവഗണന കോൺഗ്രസ് കാട്ടിയെന്നും, മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ മാന്യമായ പരിഗണന കിട്ടിയതിനാലാണ് പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ ദേവഗൗഡ പങ്കെടുത്തതെന്നുമാണ് ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിലപാട്. അതിനർത്ഥം പാർട്ടി ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്നല്ല. കേരളത്തിലെ സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത് ജെ.ഡി.എസായി ഇരുപാർട്ടികളും എൽ.ഡി.എഫിൽ നിൽക്കണമെന്നാണെന്നും ഇവർ വാദിക്കുന്നു. എൽ.ജെ.ഡിയുമായി ലയനത്തിനുള്ള വാതിൽ ഇപ്പോഴും അടച്ചിട്ടില്ലെന്നാണ് ജെ.ഡി.എസിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |